കൊച്ചി: കരിപ്പൂർ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന എയർ ഇന്ത്യ ഉദ്യോഗസ്ഥനിൽനിന്ന് സ്വർണം പിടികൂടിയ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു.
ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അന്വേഷിച്ചുകൊണ്ടിരുന്ന കേസാണ് സിബിഐ ഏറ്റെടുത്തത്.
എയർ ഇന്ത്യയുടെ കീഴിലുള്ള എയർ ഇന്ത്യ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡിലെ ജീവനക്കാരനായ മലപ്പുറം മന്പുറം സ്വദേശി എം.വി. സിദ്ദീഖിനെതിരെയാണ് സിബിഐ കേസ് എടുത്തത്. ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പകൾ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്.
സിദ്ദീഖ് മറ്റ് ചിലരുമായി ഗൂഢാലോചന നടത്തി വിദേശത്തുനിന്ന് ഡ്യൂട്ടി നൽകാതെ യാത്രക്കാർ വഴി സ്വർണം കൊണ്ടുവന്നതായാണ് സിബിഐയുടെ കേസ്. 2017 ഏപ്രിൽ 25ന് വിദേശത്തുനിന്നു വന്ന ഒരാൾ കൊണ്ടുവന്ന രണ്ടു സ്വർണ ബാറുകൾ സിദ്ദീഖിൽനിന്ന് ഡിആർഐ പിടികൂടിയതോടെയാണ് എയർ ഇന്ത്യ ഉദ്യോഗസ്ഥരുടെ പങ്ക് ശ്രദ്ധയിൽപ്പെടുന്നത്.
കരിപ്പൂർ സ്വർണവേട്ട സിബിഐ അന്വേഷിക്കുന്നു
12:26 AM Mar 20, 2018 | Deepika.com