തിരുവനന്തപുരം: സൗരോർജത്തിൽനിന്നുള്ള വൈദ്യുതി ഉത്പാദനം 120 മെഗാവാട്ടിൽ നിന്ന് 500 മെഗാവാട്ടായി ഉയർത്തുന്നതിനുള്ള സാധ്യതകൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.എം. മണി നിയമസഭയെ അറിയിച്ചു. വിവിധ സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ,സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങൾ ഇതിനായി ഉപയോഗപ്പെടുത്താൻ കഴിയുമോയെന്ന് പരിശോധിക്കുമെന്നും ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന് ഏറ്റവും ലാഭകരമായത് ജലവൈദ്യുത പദ്ധതികളാണ്. ബാക്കിയുള്ളവയെല്ലാം കൂടുതൽ കൂടുതൽ ബാധ്യതകൾ വരുന്നവയാണ്. എന്നാൽ, ജലവൈദ്യുത പദ്ധതികൾ നടപ്പിലാക്കുന്നതിന് ഒരുപാട് പരിമിതികളുണ്ട്. അതിനാലാണ് പാരന്പര്യേതര ഊർജസ്രോതസുകളെ പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നത്.
രാമക്കൽമേട്ടിൽ 22 കാറ്റാടി യന്ത്രങ്ങൾ ഇപ്പോൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഇത് കൂടുതൽ വ്യാപിപ്പിക്കാൻ കഴിയുമോ എന്നതു പരിശോധിക്കും. പ്രസരണനഷ്ടം 14 ശതമാനത്തിൽനിന്നും പത്തു ശതമാനമായി കുറയ്ക്കാനുള്ള സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താൻ സർക്കാർ തീരുമാനിക്കുകയും ബോർഡ് അതു നടപ്പിലാക്കിവരികയും ചെയ്യുന്നുണ്ട്.
കൂടംകുളത്തുനിന്നു വൈദ്യുതി കൊണ്ടുവരുന്നതിനുള്ള ലൈൻ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഇടതുമുന്നണിയിൽ അഭിപ്രായ ഐക്യമുണ്ടാകാത്തതിനാലാണ് അതിരപ്പിള്ളി പദ്ധതി പരിഗണിക്കാത്തത്.
സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും പുറത്തു നിന്നു വാങ്ങുകയാണ്. ലോഡ്ഷെഡിംഗ് ഉണ്ടാവുകയില്ല എന്ന് ജനങ്ങൾക്കു നൽകിയ ഉറപ്പ് പാലിക്കുമെന്നും മന്ത്രി പറഞ്ഞു.
സൗരോർജത്തിൽനിന്നുള്ള വൈദ്യുതി ഉത്പാദനം 500 മെഗാവാട്ടായി ഉയർത്തും
12:18 AM Mar 20, 2018 | Deepika.com