കണ്ണൂർ: തൊണ്ണൂറുകാരിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ കൊച്ചുമകൾക്കെതിരേ കേസെടുത്തു. കണ്ണൂർ സിറ്റിയിലെ ഉപ്പാലവളപ്പിൽ ദീപയ്ക്ക് എതിരെയാണു സിറ്റി പോലീസ് കേസെടുത്തത്. അമ്മയുടെ അമ്മ കല്യാണിയെ ക്രൂരമായി മർദിക്കുന്നതിന്റെ ദ്യശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടർന്ന് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് ഒരു മാസത്തിനകം ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
കണ്ണൂർ ആയിക്കര ഭാഗത്ത് ഒരു സ്ത്രീ വയോധികയെ മർദിക്കുന്ന ദൃശ്യമാണ് സമൂഹമാധ്യങ്ങളിലൂടെ പ്രചരിച്ചത്. മർദനമേറ്റ വയോധികയുടെ നിലവിളിയും കേൾക്കാമായിരുന്നു. ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മർദിക്കുന്ന സ്ത്രീയെയും കുടുംബത്തിന്റെ ദയനീയാവസ്ഥയും തിരിച്ചറിഞ്ഞത്.
ദീപയും അഞ്ചും മൂന്നും വയസുള്ള മക്കളും അമ്മ ജാനകി (72) യും മുത്തശി കല്യാണിയും അടങ്ങുന്ന കുടുംബം അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്ത ഒറ്റമുറി വീട്ടിലാണ് കഴിയുന്നത്. ദീപയുടെ ഭർത്താവ് കുറേക്കാലമായി വീട്ടിൽ വരാറില്ലെന്ന് അയൽവാസികൾ പറയുന്നു. അമ്മയെയും മുത്തശിയെയും മാസങ്ങളായി വീട്ടിൽ പൂട്ടിയിട്ട് മർദിക്കുകയായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. മർദനവും നിലവിളിയും പതിവായതോടെ പോലീസിൽ ഉൾപ്പെടെ പരാതി പറഞ്ഞിട്ടും നടപടികളുണ്ടാകാത്തതിനെ തുടർന്നാണ് ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ പോസ്റ്റ് ചെയ്തത്.
ദൃശ്യങ്ങൾ പ്രചരിച്ചതോടെ സിറ്റി സിഐ കെ.വി.പ്രമോദന്റെ നേതൃത്വത്തിലുള്ള പോലീസും സന്നദ്ധപ്രവർത്തകരും വീട്ടിലെത്തി കല്യാണിയെയും ജാനകിയെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചു. കല്യാണിയുടെ ദേഹത്ത് മർദനമേറ്റ പാടുകളുണ്ടായിരുന്നു. പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ഇവരെ ഉപ്പാലവളപ്പിലെ അത്താണി അഗതി മന്ദിരത്തിലേക്കു മാറ്റി. ദീപയെയും മക്കളെയും അഗതിമന്ദിരത്തിൽ എത്തിച്ചിട്ടുണ്ട്.
കേസ് കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കുമെന്നു മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി.മോഹനദാസ് പത്രക്കുറിപ്പിൽ അറിയിച്ചു.
തൊണ്ണൂറുകാരിക്കു ക്രൂരമർദനം; കൊച്ചുമകൾക്കെതിരേ കേസ്
12:18 AM Mar 20, 2018 | Deepika.com