മറയൂർ: കൊരങ്ങണി വനത്തിൽ ട്രെക്കിംഗിനിടെ കാട്ടുതീയിൽ അകപ്പെട്ടു ചികിത്സയിൽ കഴിയുന്ന അഞ്ചു പേരുടെ നില ഗുരുതരമായി തുടരുന്നു.
50 ശതമാനത്തോളം പൊള്ളലേറ്റ ഉടുമലപേട്ട സ്വദേശിനി ശിവശങ്കരി(26) മധുര രാജാജി മെഡിക്കൽ കോളജിലും, 55 ശതമാനം പൊള്ളലേറ്റ തഞ്ചാവൂർ സ്വദേശിനി വസുമതി (26), 65 ശതമാനം പൊള്ളലേറ്റ ചെന്നൈ സ്വദേശിനി ശ്വേത (28), 40 ശതമാനം പൊള്ളലേറ്റ ചെന്നൈ സ്വദേശിനി നിവ്യാ നികൃതി (23), 30 ശതമാനത്തോളം പൊള്ളലേറ്റ കോട്ടയം സ്വദേശി മീന ജോർജ് (32) എന്നിവരാണു ചികിത്സയിൽ കഴിയുന്നത്. മീന ജോർജിനെ മധുര രാജാജി സർക്കാർ മെഡിക്കൽ കോളജിൽനിന്നും മധുര കെന്നറ്റ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
ചെന്നൈ സ്വദേശിനിയായ ഇ. ജയശ്രീയെ(32) കഴിഞ്ഞദിവസം മധുര ആശുപത്രിയിൽനിന്നും ഹെലികോപ്ടർ ആംബുലൻസിൽ കോയന്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും, ചെന്നൈ സ്വദേശിനിയായ എസ്. ഭാർഗവിയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.
ചെന്നൈ ട്രെക്കിംഗ് ക്ലബ്ബിൽനിന്നുള്ള 27 അംഗങ്ങളും ഈറോഡിലെ ടൂർ ദി ഇന്ത്യാ ഹോളിഡേയ്സിൽനിന്നുള്ള 12 അംഗങ്ങളും ഉൾപ്പെടെ 39 പേരാണു കഴിഞ്ഞ 11നു കാട്ടുതീയിൽ അകപ്പെട്ടത്. സംഭവസ്ഥലത്ത് എട്ടു പേരും ചികിത്സയിലിരിക്കെ ഒരാഴ്ചയ്ക്കുള്ളിൽ ഒന്പതു പേരും ഉൾപ്പെടെ 17 പേരാണു മരിച്ചത്.
ചെന്നൈ ആസ്ഥാനമായ ട്രെക്കിംഗ് ക്ലബ് ഉടമ പീറ്റർ വാങ്ഗോക് നിരീക്ഷണത്തിലാണെന്ന് തമിഴ്നാട് പോലീസ് പറയുന്നു.
കൊരങ്ങണി ദുരന്തം: അഞ്ചു പേർ ഗുരുതരാവസ്ഥയിൽ തുടരുന്നു
12:16 AM Mar 20, 2018 | Deepika.com