തിരുവനന്തപുരം: വർക്കല അയിരൂരിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു തന്റെയും സബ് കളക്ടറായ ഭാര്യ ദിവ്യ എസ്. അയ്യരുടെയും പേരുകൾ വലിച്ചിഴയ്ക്കുന്നതിലും മന്ത്രിക്കു പരാതി നൽകിയതിലും ദുരൂഹതയുണ്ടെന്നു കോണ്ഗ്രസ് എംഎൽഎ കെ.എസ്.ശബരിനാഥൻ.
ഏതാനും നാൾ മുൻപു വർക്കല എംഎൽഎ വി.ജോയി സ്വകാര്യ സംഭാഷണത്തിൽ പറയുമ്പോഴാണ് ഈ വിഷയത്തെക്കുറിച്ചു താൻ ആദ്യം അറിയുന്നതെന്നു ശബരിനാഥൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഈ വിഷയം അറിയില്ല, തങ്ങൾ ഇതൊന്നും വീട്ടിൽ ചർച്ചചെയ്യാറില്ല എന്നു താൻ മറുപടി പറഞ്ഞപ്പോൾ അദ്ദേഹത്തിനു ബോധ്യപ്പെട്ടതുമാണ്. അതിനുശേഷം ജോയി തന്നെ, താൻ ഈ കേസിൽ തെറ്റായി ഇടപെട്ടു എന്നു മന്ത്രിക്കു പരാതികൊടുത്തതിൽ ദുരൂഹതയുണ്ട്.
സർക്കാരിന്റെ ഭാഗമായി ആത്മാർഥമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ കോടതിവിധിയെയും തെളിവുകളെയും ആസ്പദമാക്കി എടുത്ത തീരുമാനത്തിനെതിരെ ആക്ഷേപമുണ്ടെങ്കിൽ നിയമപരമായി മുന്നോട്ടുപോകുന്നത് സാധാരണയാണ്.എന്നാൽ ഇവിടെ സ്വന്തം രാഷ്ട്രീയലാഭം മാത്രം കണ്ടു മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിൽ കളങ്കമുണ്ടാക്കുന്നത് ശരിയായ രാഷ്ട്രീയ ധർമമല്ല. വിവാഹസമയത്തു തങ്ങൾ ഇരുവരും പറഞ്ഞതുപോലെ ഒൗദ്യോഗികവൃത്തിയിൽ പരസ്പരം ഇടപെടാറില്ല. പദവികൾ ഉപയോഗിച്ചു ജനങ്ങളെ സേവിക്കാൻ മാത്രം ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ സൽപ്പേരു താറുമാറാക്കാൻ ശ്രമിക്കുന്നവർക്ക് അതിൽ ആനന്ദം ലഭിക്കുന്നുണ്ടെങ്കിൽ തെറ്റിപ്പോയി. പൊതുജനങ്ങൾക്കു തങ്ങളിൽ വിശ്വാസമുണ്ട്, അതു ഭദ്രമായി കാത്തുസൂക്ഷിക്കുമെന്നും ശബരിനാഥൻ അറിയിച്ചു.
തന്റെയും ഭാര്യയുടെയും പേരുകൾ വലിച്ചിഴയ്ക്കുന്നതിൽ ദുരൂഹതയെന്നു ശബരീനാഥൻ
12:08 AM Mar 20, 2018 | Deepika.com