ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)
ക്രൈസ്തവസഭ അതിന്റെ ആരംഭം മുതൽ വിശ്വാസികളെ സ്വീകരിച്ചിരുന്നതു പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആയിരുന്നു. അത് യേശുക്രിസ്തുവിന്റെ നിർദേശത്തിന്റെ ഭാഗമായിരുന്നു. പരിശുദ്ധത്രിത്വത്തിലുള്ള അടിയുറച്ച വിശ്വാസമാണ് ഇതുവഴി സഭ പ്രഘോഷിച്ചത്. ദൈവത്തിന്റെ ഏകജാതനും പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ആളുമായ വചനം കാലത്തിന്റെ തികവിൽ നിയമങ്ങളുടെയും പ്രവചനങ്ങളുടെയും സങ്കീർത്തനങ്ങളുടെയും പൂർത്തീകരണമായി സ്വർഗത്തിൽനിന്നിറങ്ങി നസ്രത്തിലെ യേശുവിൽ മാംസം ധരിച്ച് മനുഷ്യനായി. സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്ന ദൈവപുത്രൻ സ്വർഗത്തിലേക്കു തിരിച്ചുപോകുന്നു.
കുരിശിൽ കിടന്നുകൊണ്ടുള്ള യേശുവിന്റെ ’’പിതാവേ അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു’’ എന്ന അവസാന വാചകം പിതാവിന്റെ പക്കലേയ്ക്കുള്ള അവിടുത്തെ കടന്നുപോകലിനെ സൂചിപ്പിക്കുന്നു. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ മാത്രം കാണുന്ന ഈ വാചകം അതേ സുവിശേഷത്തിന്റെ ആദ്യഭാഗത്തേയ്ക്കും വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. യേശുവിന്റെ പരസ്യജീവിതാരംഭനേരത്ത് ജ്ഞാനസ്നാന സ്വീകരണാനന്തരം പിതാവിന്റെ ശബ്ദം ഇപ്രകാരം പറയുന്നു: ’’ നീ എന്റെ പ്രിയപുത്രൻ, നിന്നിൽ ഞാൻ സംപ്രീതനായിരിക്കുന്നു.’’ പിതാവിന്റെ സാന്നിധ്യത്തിൽ ആരംഭിച്ച പരസ്യജീവിതം പിതാവിനോടുള്ള ബന്ധത്തിൽ അവസാനിക്കുന്നു.
കുരിശിൽ കിടന്നുകൊണ്ട് അവിടുന്ന് അരുൾചെയ്ത വാക്കുകൾ അവിടുത്തെ പൂർവാസ്തിത്വത്തെ അനുസ്മരിപ്പിക്കുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ആദ്യ പതിനെട്ടു വാക്യങ്ങൾ ആദിമുതലേ പിതാവിനോടൊപ്പമുള്ള വചനത്തെ ചിത്രീകരിക്കുന്നു. ആ വചനമാണ് യേശുവിൽ മനുഷ്യനായത്. യേശു സ്വയം അതു പിന്നീട് വെളിപ്പെടുത്തുന്നുണ്ട്: ’’ആകയാൽ പിതാവേ, ലോകസൃഷ്ടിക്കുമുന്പ് എനിക്ക് അവിടുത്തോടുകൂടെ ഉണ്ടായിരുന്ന മഹത്വത്താൽ ഇപ്പോൾ അവിടുത്തെ സന്നിധിയിൽ എന്നെ മഹത്വപ്പെടുത്തണമേ.’’ ’’ പിതാവേ, ലോകസ്ഥാപനത്തിനുമുന്പ്, എന്നോടുള്ള അവിടുത്തെ സ്നേഹത്താൽ അങ്ങ് എനിക്കു മഹത്വം നൽകി’’ എന്ന ീ വാക്യങ്ങൾ അവിടുത്തെ പൂർവാസ്തിത്വത്തെക്കുറിച്ചുള്ള വെളിപാടുകളാണ്. അതിനാൽ അവിടുത്തെ മനുഷ്യവതാരം ഭൗമികജീവിതത്തെയും (earthly dimension) കടന്നുപോക്ക് പിതാവിനോടുകൂടെയുള്ള നിത്യതയേയും (eternal dimension) ഓർമിപ്പിക്കുന്നു.
സഭാപിതാക്കന്മാരുടെ ചിന്തകൾ യേശുവിന്റെ നിത്യത എന്ന ആശയത്തെ ആവർത്തിച്ചു പറയുന്നു. അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ് മഗ്നേഷ്യയിലെ സഭയ്ക്ക് എഴുതിയ ലേഖനത്തിൽ മേൽപ്പറഞ്ഞ ആശയം സ്ഥാപിച്ചുകൊണ്ട് എഴുതുന്നു: ’’ദൈവിക മനുഷ്യർ ആയിരുന്ന പ്രവാചകന്മാർ യേശുക്രിസ്തുവിന് അനുസൃതമായി ജീവിച്ചു. അതിനാൽ അവർ പീഡിപ്പിക്കപ്പെട്ടു.’’ വിശുദ്ധ ജെസ്റ്റിന്റെ ട്രിഫോയുമായുള്ള സംവാദമനുസരിച്ച് പുത്രനായ ദൈവം പിതാവുമായി എന്നുമുണ്ടായിരുന്നു. സൃഷ്ടികർമത്തിൽ അവർ പങ്കാളികളായിരുന്നു. സൃഷ്ടികർമത്തെ വ്യാഖ്യാനിച്ചുകൊണ്ട് അദ്ദേഹം ഈ കൃതിയിൽ പറയുന്നത്, നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം എന്ന വാക്യത്തിൽ ദൈവം സംസാരിച്ചത് എണ്ണത്തിൽ വ്യത്യസ്തനായ ഒരാളുമായിട്ടാണ് എന്നാകുന്നു. വിശുദ്ധ പൗലോസിനെ പ്രത്യേകമായി അനുസ്മരിച്ച് തിരുസഭ ആചരിച്ച ജൂബിലി വർഷത്തിൽ ബെനഡിക്ട് പതിനാറാമൻ പാപ്പാ മനുഷ്യാവതാരത്തിനു മുന്പുള്ള യേശുവിന്റെ നിത്യതയും പിതാവുമായുള്ള ഐക്യവും ബുധനാഴ്ച തന്നെ കേൾക്കാൻ വന്നിരുന്ന സദസ്യർക്കുവേണ്ടി പ്രസംഗിച്ചിരുന്നു. വിശുദ്ധ പൗലോസിന്റെ ലേഖനങ്ങളും പഴയ നിയമത്തിലെ ജ്ഞാനത്തിന്റെ പുസ്തകങ്ങളും അദ്ദേഹം അതിനായി പ്രയോജനപ്പെടുത്തി. സഭ അഭംഗുരം ഈ വിശ്വാസസത്യം പഠിപ്പിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നു എന്നർഥം.
വചനത്തിന്റെ നിത്യത പിതാവിന്റെ പുത്രനുമായുള്ള സത്താപരമായ ഐക്യത്തേയും സൂചിപ്പിക്കുന്നു. സത്താപരമായി പിതാവും പുത്രനും ഒന്നാകുന്നു. എന്നാൽ, അവർ രണ്ടാളുകൾ ആകുന്നു. സത്താപരമായ ഐക്യം നിഷേധിച്ചാൽ ബഹുദൈവ വിശ്വാസത്തിലേക്കും ആളത്തത്തിന്റെ നിഷേധം യഹൂദവിശ്വാസത്തിലേക്കും ക്രിസ്തീയവിശ്വാസം നിപതിക്കാം എന്ന കപ്പദോച്ചിയായിലെ വിശുദ്ധ ബേസിലിന്റെ ചിന്ത സഭയ്ക്കു ലഭിച്ച വലിയ പ്രചോദനമായിരുന്നു. ബന്ധത്തിലെ വ്യതിരിക്തതയാണ് അവരെ വേർതിരിക്കുന്നത്. പിതൃത്വം, പുത്രത്വം, ദാനം എന്നിങ്ങനെ വിശുദ്ധ അഗസ്റ്റിൻ ആ ബന്ധത്തെ വിളിച്ചു. പിതാവ് സൃഷ്ടിക്കപ്പെടാത്തവനും പുത്രൻ പിതാവിൽനിന്നു ജനിച്ചവനും പരിശുദ്ധാത്മാവ് അവരുടെ സ്നേഹത്തിൽനിന്ന് പുറപ്പെട്ടവനും ആകുന്നു എന്ന് അദ്ദേഹം പഠിപ്പിച്ചു. ജനനവും പുറപ്പെടലും കാലങ്ങൾക്ക് അതീതവും സത്തയിൽ വേർപെടുത്തൽ നൽകാത്തതും ആകുന്നു.
കുരിശിലെ യേശുവിന്റെ അവസാനവാചകം മേൽപറഞ്ഞ ചിന്തയുടെ പശ്ചാത്തലത്തിൽ ദൈവശാസ്ത്ര ദർശനങ്ങളാൽ സന്പന്നമാണ്. അതു നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടതുമാണ്. നമ്മുടെ ജീവിതത്തിലെ സഹനങ്ങളിൽ നമ്മൾ ഏകരല്ലെന്നും കൂടെ സഹിക്കാൻ ദൈവമുണ്ടെന്നുമുള്ള പ്രത്യാശ അതു പ്രദാനം ചെയ്യുന്നു. ’’ നമ്മുടെ ബലഹീനതകളിൽ നമ്മോടൊത്തു സഹതപിക്കാൻ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാക്കാര്യങ്ങളിലും നമ്മെപോലെ തന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവൻ. അതിനാൽ വേണ്ടസമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം.’’
പിതാവിൽനിന്ന് ... പിതാവിലേയ്ക്ക്
11:55 PM Mar 19, 2018 | Deepika.com