തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്കു സർവകലാശാലയുടെ പ്രതിനിധിയെ നല്കണമെന്നാവശ്യപ്പെട്ട് ചാൻസലർകൂടിയായ ഗവർണർ കത്ത് നല്കി മൂന്നു മാസം പിന്നിട്ടിട്ടും നടപടിയില്ല. സർവകലാശാലാ വൈസ് ചാൻസലറായിരുന്ന കുഞ്ചെറിയ പി. ഐസക് സർക്കാരുമായി അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പേ രാജിവച്ച് ഒഴിഞ്ഞിരുന്നു. ഇതേത്തുടർന്നു പുതിയ വിസിയെ തെരഞ്ഞെടുക്കുന്നതിനു മൂന്നംഗ സെർച്ച് കമ്മിറ്റി വേണം.
സർക്കാർ പ്രതിനിധി, എഐസിടിഇ പ്രതിനിധി, സർവകലാശാലാ പ്രതിനിധി എന്നിവരാണുവേണ്ടത്. സർക്കാർ പ്രതിനിധിയായി ചീഫ് സെക്രട്ടറിയും എഐസിടിഇ പ്രതിനിധിയായി കേന്ദ്രം നിർദേശിക്കുന്ന പ്രതിനിധിയുമാണുണ്ടാവുക. സർവകലാശാലാ പ്രതിനിധിയായി ബോർഡ് ഓഫ് ഗവർണേഴ്സ് ചേർന്ന് അക്കാദമിക് വിദഗ്ധനെ കണ്ടെത്തി സെർച്ച് കമ്മിറ്റിയിലേക്കു നാമനിർദേശം ചെയ്യണം. 2017 ഡിസംബർ ഒന്നിന് ഇതു സംബന്ധിച്ച് ഗവർണർ സർവകലാശാലാ അധികൃതർക്കുകത്ത് നല്കി.
ജിഎസ്6/4061/2017 നമ്പർ കത്തിൽ അടിയന്തരമായി സെർച്ച് കമ്മിറ്റിയിലേക്കു സർവകലാശാലയുടെ പ്രതിനിധിയെ നിശ്ചയിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ കത്ത് ലഭിച്ചു മൂന്നര മാസം കഴിഞ്ഞിട്ടും സെർച്ച് കമ്മിറ്റിയിലേക്കുള്ള സാങ്കേതിക സർവകലാശാലയുടെ പ്രതിനിധിയെ നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടെ വിസി നിയമനം സംബന്ധിച്ചുള്ള തുടർനടപടികളും അനന്തമായി നീളുകയാണ്. കൊച്ചി വാഴ്സിറ്റി വി.സി ഡോ. ലതയ്ക്കാണു കെടിയു വിസിയുടെ അധിക ചുമതല.
തോമസ് വർഗീസ്
സെർച്ച് കമ്മിറ്റി: പ്രതിനിധിയെ നിശ്ചയിക്കാൻ കഴിയാതെ സാങ്കേതിക സർവകലാശാല
02:20 AM Mar 19, 2018 | Deepika.com