കോഴിക്കോട്: സംസ്ഥാനത്ത് പുതിയ ഒരു മദ്യശാലയും തുറക്കില്ലെന്നു മന്ത്രി ടി.പി. രാമകൃഷ്ണന്. 2016 ഡിസംബർ 15 ന്റെ ഉത്തരവ് പ്രകാരം അടച്ചു പൂട്ടിയ പഞ്ചായത്ത് പ്രദേശങ്ങളിലെ മദ്യശാലകള്ക്കാണു തുറന്നു പ്രവര്‍ത്തിക്കാന്‍ ഇളവ് നല്‍കിയത്.
സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിക്കാന്‍ പോകുകയാണെന്ന പ്രചാരണം തീര്‍ത്തും അടിസ്ഥാന രഹിതമാണ്. പുതിയ മദ്യശാലകള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ എന്തെങ്കിലും അവ്യക്തത നിലനില്ക്കുന്നുണ്ടെങ്കില് അതില്‍ വ്യക്തത വരുത്താന്‍ ആരുമായും ചര്‍ച്ചയ്ക്ക് തയാറാണ്. സഭയ്ക്ക് ഇക്കാര്യത്തില്‍ ആശങ്കയുണ്ടെങ്കില്‍ അത് തള്ളുന്നില്ലെന്നും ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
2014-15 -ലെ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അടച്ച റീട്ടെയില്‍ വിദേശമദ്യ വില്പന ശാലകളില്‍ ഒന്നുപോലും എല്‍ഡിഎഫ് സര്‍ക്കാര്‍ തുറന്നിട്ടില്ല. പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അവ അടച്ചുപൂട്ടിയത്. എന്നാല്‍ പിന്നീട് കോടതി തന്നെ ഈ ഉത്തരവില്‍ ചില മാറ്റങ്ങള്‍ വരുത്തി. അതിന്റെ അടിസ്ഥാനത്തില്‍ പാതയോരത്തെ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്കി .'
കോര്പറേഷന്, മുനിസിപ്പാലിറ്റികള്‍ എന്നപോലെ പഞ്ചായത്തുകളെയും പരിഗണിച്ചുകൊണ്ടാണിപ്പോള്‍ വീണ്ടും കോടതി വിധി വന്നത്. ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധിന്യായങ്ങള്‍ നടപ്പിലാക്കുക മാത്രമാണു സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
നഗരസ്വഭാവമുള്ള പഞ്ചായത്ത് പ്രദേശങ്ങളില്‍ മൂന്നു ബാറുകളും 171 ബിയര്‍ വൈന്‍ പാര്‍ലറുകളും ആറ് റീട്ടെയില്‍ മദ്യവില്പന ശാലകളും ഒരു ക്ലബ്ബും മൂന്ന് സൈനിക കാന്റീനും 499 കള്ളുഷാപ്പുകളുമാണുള്ളത്. ഇവയെല്ലാം യുഡിഎഫ് ഭരണകാലത്തു പ്രവര്‍ത്തിച്ചവയും 2016 ഡിസംബറിലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം അടച്ചു പൂട്ടിയവയുമായിരുന്നു. ഈ അടച്ചുപൂട്ടിയ സ്ഥാപനങ്ങള്‍ക്കു മാത്രമാണിപ്പോള്‍ ഇളവ് നല്‍കിയത്. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രത്യേക താത്പര്യം എടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല.
സുപ്രീംകോടതി ഉത്തരവു പ്രകാരം പൂട്ടിയ മദ്യശാലകളിലെ തൊഴില്‍ നഷ്ടവും വിനോദസഞ്ചാര മേഖലയിലുണ്ടായ തിരിച്ചടിയും സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. കള്ളുഷാപ്പുകള്‍ അടച്ചതു മൂലം 12,100 തൊഴിലാളികള്‍ക്കും ബാറുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും പൂട്ടിയതു മൂലം 7800 തൊഴിലാളികള്‍ക്കുമാണ് ജോലി നഷ്ടപ്പെട്ടത്. പരോക്ഷമായി 20,000 ത്തിലധികം പേര്‍ക്കും തൊഴില്‍ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ബാര്‍ ഹോട്ടലുകള്‍ തുറക്കാനുള്ള പുതിയ അപേക്ഷകള്‍ നല്കിയാല് അത് പരിശോധിച്ച ശേഷമേ തീരുമാനമെടുക്കുകയുള്ളൂ. മദ്യനിരോധനമല്ല മദ്യ വര്‍ജനമാണ് സര്‍ക്കാരിന്റെ നയം. ലഹരിവര്‍ജനം എന്നത് കേരളം കൈവരിക്കേണ്ട ലക്ഷ്യങ്ങളില്‍ ഒന്നായാണു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണു വിമുക്തി ബോധവത്കരണ പരിപാടിക്ക് രൂപം നല്‍കിയത്.
വാര്‍ഡ്തലം വരെ വിവിധ ബോധവത്കരണ പരിപാടികള്‍ ഇതിന്റെ ഭാഗമായി നടക്കുന്നുണ്ടെന്നും പദ്ധതിയുടെ ഫലം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മദ്യഉപയോഗം കുറഞ്ഞിട്ടുണ്ടെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലഹരിവര്ജനവുമായി ബന്ധപ്പെട്ടു വിപുലമായ പ്രചാരണം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഒരു മദ്യശാലയും തുറക്കില്ല: മന്ത്രി
02:20 AM Mar 19, 2018 | Deepika.com