കൊച്ചി: എൻസിപി പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിയതു സംബന്ധിച്ചു പാർട്ടിയിലെ ശശീന്ദ്രൻ-തോമസ് ചാണ്ടി വിഭാഗങ്ങൾ തമ്മിലുള്ള പോരു മുറുകുന്നു. എ.കെ. ശശീന്ദ്രനും തോമസ് ചാണ്ടിയും തമ്മിൽ ഏറെക്കാലമായി നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ തെരഞ്ഞെടുപ്പ് മാറ്റിയതോടെ മൂർച്ഛിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആലുവയിലെത്തിയ മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് യോഗം ചേർന്നതാണു തോമസ് ചാണ്ടി വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്.
ഇതിനെതിരേ ദേശീയ അധ്യക്ഷൻ ശരദ് പവാറിനു പരാതി നൽകാനാണു തോമസ് ചാണ്ടി പക്ഷത്തിന്റെ തീരുമാനം. സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാബരൻ മാസ്റ്ററുടെ വീട്ടിലെത്തി ശശീന്ദ്രൻ വിഭാഗം നടത്തിയ പ്രതിഷേധത്തിനെതിരേയും ഇവർ പരാതി ഉന്നയിക്കുന്നു. എന്നാൽ, താനിതുവരെയും കേന്ദ്രനേതൃത്വത്തിനു പരാതി ഒന്നും നൽകിയിട്ടില്ലെന്നു പീതാംബരൻ മാസ്റ്റർ പ്രതികരിച്ചു. അതേസമയം, മന്ത്രി ആലുവയിൽ എത്തിയപ്പോൾ സന്ദർശിക്കുക മാത്രമാണു ചെയ്തതെന്നു ശശീന്ദ്രൻ വിഭാഗത്തിലെ നേതാക്കൾ പറയുന്നു. താഴെത്തട്ടുകളിൽ വലിയ പ്രശ്നങ്ങളില്ലാതെ ജനാധിപത്യപരമായ രീതിയിൽ സംഘടനാ തെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കിയിട്ടും സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിയതു സംബന്ധിച്ചുള്ള കാര്യങ്ങൾ മന്ത്രിയുമായി ചർച്ച ചെയ്യുക മാത്രമാണുണ്ടായതെന്നും അവർ പറയുന്നു. പീതാബരൻ മാസ്റ്ററോടും ഇക്കാര്യങ്ങൾ മാത്രമാണു സംസാരിച്ചത്.
തോമസ് ചാണ്ടി വിഭാഗക്കാരുടെ ഇടപെടൽ മൂലമാണു പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിയതെന്നും ശശീന്ദ്രൻ വിഭാഗം ആരോപിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ദേശീയ നേതൃത്വം ഇടപെട്ടു പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ടി.പി. പീതാംബരൻ മാസ്റ്ററുടെ വീട്ടിലെത്തി പ്രതിഷേധം നടത്തിയെന്നു പറയുന്നത് അവാസ്തവമാണെന്നും ശശീന്ദ്രൻ അനുകൂലികൾ പറഞ്ഞു.
പ്രസിഡന്റ് തെരഞ്ഞെടുപ്പ്: എൻസിപിയിൽ പോരുമുറുകി
01:58 AM Mar 19, 2018 | Deepika.com