കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ 2018-21 വർഷങ്ങളിലേക്കുള്ള പാസ്റ്ററൽ കൗണ്‍സിലിന്റെ പ്രഥമ യോഗം കലൂർ റിന്യൂവൽ സെന്ററിൽ നടന്നു. ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് അധ്യക്ഷത വഹിച്ചു. ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ, പ്രോ വികാരി ജനറാൾ മോണ്‍. ആന്റണി നരികുളം, ചാൻസലർ റവ. ഡോ. ജോസ് പൊള്ളയിൽ എന്നിവർ പ്രസംഗിച്ചു. കൗണ്‍സിൽ മുൻ സെക്രട്ടറി സിജോ പൈനാടത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ സെക്രട്ടറിയായി പി.പി. ജരാർദിനെയും ജോയിന്റ് സെക്രട്ടറിയായി മിനി പോളിനെയും തെരഞ്ഞെടുത്തു. ഫാ. ബെർക്കുമൻസ് കൊടയ്ക്കൽ തെരഞ്ഞെടുപ്പിനു നേതൃത്വം നൽകി. അതിരൂപതയുടെ സാന്പത്തിക കാര്യങ്ങളെക്കുറിച്ചു പ്രൊക്യുറേറ്റർ ഫാ. സെബാസ്റ്റ്യൻ മാണിക്കത്താൻ വിശദീകരിച്ചു. അതിരൂപതയിലെ ഭൂമി വില്പന സംബന്ധിച്ച വിവിധ പ്രശ്നങ്ങൾക്കു ക്രിസ്തീയവും പൊതുസ്വീകാര്യവുമായ പരിഹാരം ഉടൻ ഉണ്ടാകുമെന്നു പാസ്റ്ററൽ കൗണ്‍സിൽ യോഗം പ്രത്യാശ പ്രകടിപ്പിച്ചു.
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരോടു ചേർന്നുനിന്ന് അതിരൂപതയുടെ കൂട്ടായ്മ ശക്തിപ്പെടുത്താൻ പാസ്റ്ററൽ കൗണ്‍സിൽ പ്രതിജ്ഞാബദ്ധമാണെന്നു നിയുക്ത സെക്രട്ടറി പി.പി. ജരാർദ് അറിയിച്ചു.
എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ യോഗം ചേർന്നു
12:56 AM Mar 18, 2018 | Deepika.com