തിരുവനന്തപുരം: കേരളത്തിൽ പൂട്ടിയ മദ്യശാലകളെല്ലാം തുറക്കുന്നതു വഴി യുഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ ബാറുടമകൾക്കു നൽകിയ വാഗ്ദാനം ഇടതു മുന്നണി നിറവേറ്റിക്കൊടുക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സുപ്രീംകോടതി വിധി ഇതിന് സൗകര്യമായി ഉപയോഗിക്കുകയാണ്. മുൻ ധനമന്ത്രി കെ.എം. മാണിക്കെതിരേ കേസ് നടത്തിയാൽ ഇടതു മുന്നണി അധികാരത്തിലേറിയാൽ പൂട്ടിക്കിടക്കുന്ന ബാറുകളെല്ലാം തുറന്നു തരാമെന്ന് സിപിഎം നേതാക്കൾ ഉറപ്പു നൽകിയിരുന്നതായി ബാറുടമകളുടെ അസോസിയേഷൻ നേതാവ് ബിജു രമേശ് കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. ആ വാഗ്ദാനം നിറവേറ്റുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്.
പട്ടണ സ്വഭാവമുള്ള പഞ്ചായത്തുകളിലും ദൂരപരിധിയിൽ നിന്ന് ഇളവ് നൽകാമെന്ന സുപ്രീംകോടതി വിധി ദുരുപയോഗപ്പെടുത്തുകയാണു സർക്കാർ ചെയ്തിരിക്കുന്നത്. ജനസംഖ്യ പതിനായിരം കടന്നാൽ നഗരസ്വഭാവമാകുമെന്ന് കണക്കാക്കാമെന്നാണ് സർക്കാർ ഉത്തരവ്. ഇതോടെ കേരളത്തിലെ കുഗ്രാമങ്ങളിൽപ്പോലും ദൂരപരിധി നോക്കാതെ മദ്യശാലകൾ തുറക്കാമെന്ന അവസ്ഥയാണ് വന്നു ചേർന്നിരിക്കുന്നത്. കാരണം സംസ്ഥാനത്ത് ഏത് പഞ്ചായത്തിലും പതിനായിരത്തിന് മുകളിൽ ജനസംഖ്യ ഉണ്ടാവും.
ബാറുടമകൾക്കു നൽകിയ വാഗ്ദാനം പാലിക്കുന്നു: ചെന്നിത്തല
12:47 AM Mar 18, 2018 | Deepika.com