കൽപ്പറ്റ: ആശുപത്രിയിൽനിന്നു വീട്ടിലേക്കുള്ള ബസ് യാത്രയ്ക്കിടെ ആദിവാസി യുവതി പ്രസവിച്ചു. അമ്പലവയൽ നെല്ലാറച്ചാൽ വില്ലൂന്നി കാട്ടുനായ്ക്ക കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ്(19) കെഎസ്ആർടിസി ബസിൽ ആണ്കുഞ്ഞിനു ജന്മം നൽകിയത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കവിതയെ ഡിസ്ചാർജ് ചെയ്യുംമുമ്പ് ഭർത്താവിന്റെയും ബന്ധുക്കളുടെയും താത്പര്യപ്രകാരം വീട്ടിലേക്കു കൊണ്ടുപോവുകയായിരുന്നു.
അമ്മയെയും കുഞ്ഞിനെയും കൽപ്പറ്റ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വില്ലൂന്നി കോളനിയിലെ ബൊമ്മൻ-അമ്മിണി ദമ്പതികളുടെ മകളാണ് കവിത. രണ്ടാഴ്ചയിലേറെയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബത്തേരിക്കുള്ള ബസ് താമരശേരി ചുരം കയറുമ്പോഴാണ് കവിതയ്ക്കു പ്രസവവേദന അനുഭവപ്പെട്ടത്. വൈത്തിരി കഴിഞ്ഞപ്പോഴേക്കും വേദന കലശലായി. വണ്ടി ഉടനെ സമീപത്തുള്ള ലിയോ ആശുപത്രിയിലേക്ക് തിരിച്ചുവിട്ടു. പക്ഷേ, ആശുപത്രി പരിസരത്ത് ബസ് എത്തിയപ്പോഴേക്കും കവിത പ്രസവിച്ചു.
മറ്റു യാത്രക്കാർ കവിതയ്ക്കുവേണ്ടി സീറ്റുകളിൽനിന്നു മാറി സൗകര്യം ഒരുക്കിയിരുന്നു.
ബസിലുണ്ടായിരുന്ന സ്ത്രീകളാണു പ്രസവസമയത്ത് കവിതയെ ശുശ്രൂഷിച്ചത്.
അമ്മയുടെയും കുഞ്ഞിന്റെയും ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്നു സി.കെ. ശശീന്ദ്രൻ എംഎൽഎ അറിയിച്ചു. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ആശുപത്രിയിലെത്തി കവിതയെയും കുഞ്ഞിനെയും സന്ദർശിച്ചു.
ആദിവാസി യുവതി ബസിൽ പ്രസവിച്ചു
12:47 AM Mar 18, 2018 | Deepika.com