കൊച്ചി: സോളാർ കമ്മീഷൻ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തു വച്ചതാണെന്നും കോടതിക്ക് ഇതിലിടപെടാനാവില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
സോളാർ കമ്മീഷന്റെ നടപടികളിൽ അപാകത കണ്ടെത്തിയാൽ കോടതിക്ക് ഇടപെടാനാവും. എന്നാൽ റിപ്പോർട്ടിൽ ഇടപെടാനാവില്ലെന്നു സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. സോളാർ കമ്മീഷൻ റിപ്പോർട്ടിനെ ചോദ്യംചെയ്തു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ നൽകിയ ഹർജിയിൽ സർക്കാരിനുവേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ രഞ്ജിത്ത് കുമാറാണ് ഇക്കാര്യം ബോധിപ്പിച്ചത്. അവധിദിനമായിട്ടും ഇന്നലെ സ്പെഷൽ സിറ്റിംഗ് നടത്തിയാണു സിംഗിൾ ബെഞ്ച് വാദം കേട്ടത്.
ജുഡീഷൽ കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസ് നിശ്ചയിച്ച സമയത്തു സരിതാ നായരുടെ കത്ത് ഉണ്ടായിരുന്നില്ല. പിന്നെയെങ്ങനെ റിപ്പോർട്ടിന്റെ ഭാഗമായെന്നു വാദത്തിനിടെ സിംഗിൾ ബെഞ്ച് വാക്കാൽ ചോദിച്ചു. കത്ത് പരസ്യമായെങ്കിലും വീണ്ടും ചർച്ചയാക്കുന്നതു ഹർജിക്കാരെ ബാധിക്കില്ലേയെന്നും കോടതി ചോദിച്ചു. ഇതുസംബന്ധിച്ചു സരിത മജിസ്ട്രേട്ട് മുന്പാകെ മൊഴി നൽകിയപ്പോൾ തന്നെ വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണെന്നും അതുകൊണ്ട് ഇത്തരം വാദങ്ങളിൽ കഴന്പില്ലെന്നും സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ ബോധിപ്പിച്ചു. ഇന്നലെ സർക്കാരിന്റെ വാദമാണു സിംഗിൾ ബെഞ്ച് കേട്ടത്. ഹർജികൾ ഏപ്രിൽ ആറ്, ഏഴ് തീയതികളിൽ വീണ്ടും പരിഗണിക്കും.
സോളാർ കമ്മീഷൻ റിപ്പോർട്ടിൽ കോടതിക്ക് ഇടപെടാനാവില്ലെന്നു സർക്കാർ
12:47 AM Mar 18, 2018 | Deepika.com