ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)
അപ്പോസ്തലനായ യോഹന്നാൻ ദാഹത്തെയും വെള്ളത്തെയും സുവിശേഷത്തിൽ ബിംബങ്ങളായി പ്രയോജനപ്പെടുത്തിയിരിക്കുന്നു. സമരിയാക്കാരിയുമായുള്ള സംഭാഷണം, യേശുവിന്റെ വിലാവിൽനിന്ന് ഒഴുകുന്ന രക്തവും ജലവും, കൂടാരത്തിരുനാൾ ദിനത്തിൽ യേശു നടത്തുന്ന പ്രഖ്യാപനം തുടങ്ങിയ സുവിശേഷഭാഗങ്ങൾ യോഹന്നാൻ സുവിശേഷകന്റെ ദൈവശാസ്ത്ര വീക്ഷണങ്ങളെ അനാവൃതമാക്കുന്നു. ജലം, ആത്മാവ് എന്നീ പദങ്ങൾ തുല്യപ്രാധാന്യത്തോടും തുല്യ അർഥത്തിലും ഉപയോഗിച്ചിരിക്കുന്നതായി യേശുവും നിക്കൊദേമോസുമായുള്ള സംഭാഷണത്തിൽ കാണാം.
കുരിശുമരണത്തിനുമുന്പ് യേശുവിന്റെ ’’എനിക്കു ദാഹിക്കുന്നു’’ എന്ന പദപ്രയോഗത്തിലെ ദാഹത്തിനു വാക്കുകൾക്ക് അപ്പുറത്തുനില്ക്കുന്ന ആധ്യാത്മിക അർഥമുണ്ട്. ദൈവമായ യേശുവിനെ പൂർണമനുഷ്യനായി ഇതിലൂടെ യോഹന്നാൻ ചിത്രീകരിക്കുന്നു. ഒരു സാധാരണ മനുഷ്യനുള്ള വിശപ്പും ദാഹവും യേശുവാകുന്ന വ്യക്തിയും അനുഭവിക്കുന്നു. കുരിശിൽ അരങ്ങേറിയത് ഒരു നാടകമല്ല; പച്ചയായ മനുഷ്യന്റെ നീറുന്ന വേദനകളാണ് അവിടെ കാണുന്നത്. യോഹന്നാൻ എഴുതിയ രണ്ടാം ലേഖനത്തിലെ വാക്യം ഇവിടെ ഉദ്ധരിക്കുന്നത് നമ്മൾ പറയാൻ ഉദ്ദേശിക്കുന്ന ആശയം സ്പഷ്ടമാക്കാൻ സഹായിക്കും: ’’ വളരെയധികം വഞ്ചകർ ലോകത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. യേശുക്രിസ്തു മനുഷ്യശരീരം ധരിച്ചുവന്നു എന്നു സമ്മതിക്കാത്തവരാണ് അവർ.’’ തന്റെ ആദ്യലേഖനത്തിൽ അദ്ദേഹം പറയുന്ന ഒരു വാചകം കൂടി ശ്രദ്ധിക്കാം: ’’യേശുക്രിസ്തു ശരീരം ധരിച്ചു വന്നു എന്ന് ഏറ്റുപറയുന്ന ആത്മാവ് ദൈവത്തിൽനിന്നാണ്.’’ ആദ്യ ഉദ്ധരണി ജ്ഞാനവാദികളെയും രണ്ടാമത്തേത് വിശ്വാസികളെയും അർഥമാക്കുന്നു.’’ എനിക്കു ദാഹിക്കുന്നു’’ എന്ന പ്രയോഗവും ദൈവപുത്രനായ യേശുക്രിസ്തുവിന്റെ മനുഷ്യസ്വഭാവത്തെയും അവിടുന്ന് ഏറ്റെടുത്ത സഹനങ്ങളെയും നിഷേധിച്ച ജ്ഞാനവാദികൾക്കുള്ള മറുപടിയാണ്. മനുഷ്യപാപങ്ങളുടെ പരിഹാരത്തിനായി യേശുക്രിസ്തു തന്റെ ശരീരത്തിൽ സഹിച്ചുമരിച്ചു എന്ന സത്യം സുവിശേഷകൻ പഠിപ്പിക്കുന്നു.
പ്രാചീനസഭയിലേയ്ക്കു കടന്നുചെന്നാൽ ജ്ഞാനവാദത്തെ ശക്തമായി എതിർത്തിരുന്ന പല സഭാചിന്തകരെയും നമുക്കു കാണാം. ഇറനേവൂസ്, തെർത്തുല്യൻ, ഹിപ്പോലിറ്റസ് തുടങ്ങിയവരുടെ സംഭാവനകൾ ഇവിടെ എടുത്തു പറയേണ്ടതാണ്. ജ്ഞാനവാദികൾ ചിന്തിക്കുന്നതുപോലെ യേശുക്രിസ്തു മനുഷ്യന്റെ വേഷം തത്കാലത്തേയ്ക്ക് അണിഞ്ഞതല്ല, അവിടുന്ന് യഥാർഥത്തിലും പൂർണതയിലും ദൈവവും മനുഷ്യനുമാകുന്നു എന്നു മേൽപ്പറഞ്ഞ പിതാക്കന്മാർ പഠിപ്പിച്ചു. യേശുക്രിസ്തു പകുതി ദൈവവും പകുതി മനുഷ്യനുമാകുന്നു എന്നല്ല; ദൈവപ്രകൃതിയും മനുഷ്യപ്രകൃതിയും കൂടിക്കുഴഞ്ഞ ഒരു മിശ്രിത പ്രകൃതിയാണ് അവിടുത്തേയ്ക്കുള്ളത് എന്നും അർഥമില്ല; യഥാർഥ ദൈവമായിരിക്കെതന്നെ അവിടുന്ന് യഥാർഥ മനുഷ്യനായി. യേശുക്രിസ്തു യഥാർഥ ദൈവവും യഥാർഥ മനുഷ്യനുമാകയാൽ അവിടുത്തെ സഹനവും അവിടുന്ന് അനുഭവിച്ച ദാഹവും യഥാർഥമാകുന്നു. യേശുവിന്റെ മനുഷ്യസ്വഭാവത്തെ സ്പഷ്ടമാക്കാനുള്ള ശ്രമം സുവിശേഷത്തിന്റെ പ്രധാന ആഭിമുഖ്യമാണല്ലോ!
ലിസ്യുവിലെ വിശുദ്ധ ത്രേസ്യയുടെ ചിന്ത ’’എനിക്കു ദാഹിക്കുന്നു’’ എന്ന വചനത്തെ മറ്റൊരുതലത്തിലും ഗ്രഹിക്കാൻ സഹായിക്കുന്നു. വിശുദ്ധ എഴുതുന്നു: ’’ ഒരു ഞായറാഴ്ച ക്രൂശിതനായ കർത്താവിന്റെ ചിത്രത്തിലേക്കു നോക്കുന്പോൾ അവിടുത്തെ കരത്തിൽനിന്നു രക്തം ഒഴുകുന്നതുകണ്ടു ഞാൻ ആശ്ചര്യപ്പെട്ടു....... ക്രൂശിതനായ ക്രിസ്തുവിന്റെ നിലവിളി എന്റെ ഹൃദയത്തിൽ തുടർച്ചയായി പ്രതിധ്വനിച്ചു: ’’ എനിക്കു ദാഹിക്കുന്നു.’’ ആ വാക്കുകൾ ഞാനറിയാത്ത അഗ്നിയെ എന്നിൽ ജ്വലിപ്പിച്ചു; എന്റെ നാഥനു ദാഹജലം നല്കാൻ ഞാൻ ആഗ്രഹിച്ചു; ആത്മാക്കൾക്കുവേണ്ടിയുള്ള ദാഹത്താൽ ഞാൻ എരിയുന്നതായി എനിക്കുതോന്നി. അവിടുത്തെ ദാഹം മനുഷ്യന്റെ രക്ഷയ്ക്കുവേണ്ടിയുള്ള ദാഹമായിരുന്നു എന്നു സാരം. മെത്രാനും വേദപാരംഗതനുമായ വിശുദ്ധ അൽഫോൻസ് ലിഗോരി വിശുദ്ധ ത്രേസ്യയുടെ ആശയം നൂറ്റാണ്ടുകൾക്ക് മുന്പേ എഴുതിയിരുന്നത് ഇവിടെ എടുത്തു പറയാവുന്നതാണ്: ’’ ക്രിസ്തു കുരിശിൽ അനുഭവിച്ച ദാഹം അതിതീവ്രമായിരുന്നു; ഗത്സമൻ തോട്ടത്തിലും നീണ്ടുനിന്ന വിസ്താരവേളകളിലും ഗാഗുൽത്താമലയിലും അവിടുത്തെ ശരീരത്തിൽ നിന്നു നഷ്ടപ്പെട്ട രക്തം അതികഠിനമായ ദാഹം ജനിപ്പിച്ചു. അതിലും തീവ്രമായിരുന്നു അവിടുന്നു അനുഭവിച്ച ആത്മീയ ദാഹം; മനുഷ്യവംശത്തെ രക്ഷിക്കാനുള്ള ദാഹം; ഇനിയും മനുഷ്യർക്കുവേണ്ടി സഹിക്കാനുള്ള ദാഹം.’’
വീണ്ടും, അവിടുത്തെ ദാഹം മനുഷ്യന്റെ രക്ഷയ്ക്കുവേണ്ടിയുള്ള ദാഹമായിരുന്നു. മറ്റൊരു അവസരത്തിൽ വിശുദ്ധ ത്രേസ്യ തന്റെ സഹോദരിയോട് മേൽപറഞ്ഞ ആശയം കൂടുതൽ വിശദമാക്കുന്നുണ്ട്: ’’ ആത്മാവിലും ശരീരത്തിലും മുറിവേറ്റ നിമിഷത്തിൽ എല്ലാവരാലും പരിത്യക്തനായി സന്പൂർണ ദാരിദ്ര്യത്തിൽ ഏകനായി മരിക്കുന്പോൾ അവിടുന്നു പറഞ്ഞു : എനിക്കു ദാഹിക്കുന്നു.’’ അവിടുന്നു സ്വന്തം ദാഹത്തെക്കുറിച്ചാണ് പറയുന്നത്. ദാഹജലമല്ല അവിടുന്ന് അന്വേഷിക്കുന്നത്; അതു നമ്മുടെ സ്നേഹത്തിനും സമർപ്പണത്തിനും വേണ്ടിയാണ് ... യേശു ദൈവമാകുന്നു. അതിനാൽ അവിടുത്തെ സ്നേഹവും ദാഹവും അനന്തമാണ്. മനുഷ്യനായി അവതരിച്ച ദൈവത്തിന്റെ ദാഹം ശമിപ്പിക്കുകയാണ് നമ്മുടെ ജീവിതലക്ഷ്യം.’’ അവിടുത്തെ ദാഹം മനുഷ്യന്റെ രക്ഷയ്ക്കുവേണ്ടിയും അതിനോടുള്ള സ്നേഹവും ത്യാഗവും നിറഞ്ഞ നമ്മുടെ പ്രത്യുത്തരത്തിനും വേണ്ടിയായിരുന്നു.
’’ എനിക്കു കുടിക്കാൻ തരിക’’ എന്ന് യേശു സമരിയാക്കാരിയോടു പറഞ്ഞതും കുരിശിൽകിടന്നുകൊണ്ട് ’’ എനിക്കു ദാഹിക്കുന്നു’’ എന്നു പറഞ്ഞതും ചേർത്തുവച്ചുകൊണ്ട് വിശുദ്ധ ജോണ്പോൾ രണ്ടാമൻ പാപ്പാ ഉദ്ബോധിപ്പിക്കുന്നു: ’’ഇന്നും ക്രിസ്തു ഈ വാക്കുകൾ നമ്മോട് അരുൾചെയ്തുകൊണ്ടിരിക്കുന്നു.’’ മററുള്ളവരിൽ യേശുവിനെ കാണാൻ ഇതു നമ്മെ നിർബന്ധിക്കുന്നു. നമുക്കായി ദാഹിക്കുന്ന ദൈവവും മനുഷ്യനുമായ യേശുക്രിസ്തുവിനു നമ്മെ പൂർണമായി നല്കാം. ആ സ്നേഹം മറ്റുള്ളവർക്കുവേണ്ടി ദാഹിക്കാൻ നമ്മെ ശക്തരാക്കും.
വിശുദ്ധ അഗസ്റ്റിന്റെ സ്നേഹത്തെക്കുറിച്ചുള്ള സുന്ദരമായ ഒരു ചിന്ത നമ്മെ എന്നും നയിക്കട്ടെ: ’’സ്നേഹത്തിനു മറ്റുള്ളവരെ സഹായിക്കാൻ കരങ്ങളും ആവശ്യക്കാരന്റെയും ദരിദ്രന്റെയും അടുത്തേക്ക് നടക്കാൻ പാദങ്ങളും ദുരിതങ്ങൾ കാണാൻ കണ്ണുകളും നെടുവീർപ്പുകളും വേദനകളും കേൾക്കാൻ ചെവികളും ഉണ്ട്. സ്നേഹം അങ്ങനെയൊക്കെയാണു കാണപ്പെടുന്നത്’’.
നല്ലതിനായി ദാഹിക്കൂ!
12:47 AM Mar 18, 2018 | Deepika.com