കുറവിലങ്ങാട്: നിർത്തിയിട്ടിരുന്ന തടിലോറിക്കു പിന്നിൽ മിനി ലോറിയിടിച്ചു മിനിലോറിയിലുണ്ടായിരുന്ന രണ്ടു പേർ മരിച്ചു. ലോറി ക്ലീനർ തിരുനൽവേലി നോർത്ത്ടലി ശങ്കരൻകോവിൽ പാണ്ടിതേവരുടെ മകൻ മുത്തയ്യ (50), ഡിണ്ടിഗൽ ശിവഗിരിപെട്ടി തട്ടാകുളം 62-ാം നന്പർ വീട്ടിൽ വീരമുത്തുവിന്റെ മകൻ ദിനേഷ്കുമാർ (18) എന്നിവരാണ് മരിച്ചത്. ലോറി ഡ്രൈവർ ഡിണ്ടിഗൽ ചെട്ടിയാപെട്ടി സൗത്ത്തോട്ടത്തിൽ സെന്തിൽ മുരുകൻ(32)നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് അപകടം. എംസി റോഡിൽ കോഴായിലുള്ള ഉഴവൂർ ബ്ലോക്ക് ഓഫീസിനു മുൻഭാഗത്തായി പാർക്ക് ചെയ്തിരുന്ന തടിലോറിയുടെ പിന്നിലാണു മിനിലോറിയിടിച്ചത്. പത്തനംതിട്ടയിൽനിന്ന് ആക്രി സാധനങ്ങളുമായി തൃശൂരിലേക്കു പോകുകയായിരുന്നു അപകടത്തിൽപ്പെട്ട മിനി ലോറി. പെരുന്പാവൂരിലേക്ക് പോകുകയായിരുന്നു തടി കയറ്റിയ ലോറി.
മുത്തയ്യ അപകടസ്ഥലത്തുതന്നെ മരിച്ചതായി പറയുന്നു. ദിനേശ്കുമാർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വ ച്ചാണ് മരിച്ചത്. തടിലോറിയുടെ പിറകിലായി മിനി ലോറിയുടെ ഇടതുവശമാണ് ഇടിച്ചത്. ഇതിനാൽ ഡ്രൈവർ സാരമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.
ഐടി വിദ്യാർഥിയായ ദിനേഷ്കുമാർ പഠനത്തിനിടെയുള്ള അവധിക്കാണു കേരളം കാണാനായി ലോറിജീവനക്കാർക്കൊപ്പം പോന്നത്. അപകടത്തിനു പിന്നാലെ ഇതുവഴിയെത്തിയ കെഎസ്ആർടിസി ബസ് ജീവനക്കാരാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി ഹൈവേ പോലീസ് രക്ഷാപ്രവർത്തനങ്ങൾ നടത്തി.
മുത്തയ്യയുടെയും ദിനേശ്കുമാറിന്റെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി.
ദിനേഷ്കുമാറിന്റെ അമ്മ: ഗൗരി. സഹോദരങ്ങൾ: സത്യവേൽ, സുബ്ബലക്ഷ്മി. മുത്തയ്യയുടെ ഭാര്യ ജ്യോതിലക്ഷ്മി, സഹോദരൻ: സമുദ്രപാണ്ടി.
നിർത്തിയിട്ട തടിലോറിക്കു പിന്നിൽ മിനിലോറിയിടിച്ച് രണ്ടു പേർ മരിച്ചു
12:16 AM Mar 18, 2018 | Deepika.com