ചാത്തന്നൂർ:സ്കൂട്ടർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റിനടിയിൽപ്പെട്ട് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. ചാത്തന്നൂർ താഴം കൊല്ലന്റഴികം വീട്ടിൽ ഷിബു ശിവാനന്ദൻ (40), ഭാര്യ സിജി (35), മകൻ ആദിത്യൻ (അനന്തുു -11) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇളയമകൻ ആദിഷ് (ആറ്) അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.15 ന് ദേശീയപാതയിൽ ചാത്തന്നൂർ തിരുമുക്ക് പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം. ചാത്തന്നൂരിൽ നിന്ന് ആദിച്ചനല്ലൂരിലെ സഹോദരിയുടെ വീട്ടിലേയ്ക്കു സ്കൂട്ടറിൽ പോകുകയായിരുന്നു ഷിബുവും കുടുംബവും.
തിരുമുക്ക് പെട്രോൾ പമ്പിനു സമീപം മുന്നിൽ പോകുകയായിരുന്ന വാഹനത്തിൽ തട്ടിയ സ്കൂട്ടർ റോഡിലേക്കു മറിഞ്ഞപ്പോൾ ഷിബുവും ഭാര്യ സിജിയും മകൻ ആദിത്യനും റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. അതിനിടെ എതിർവശത്തു നിന്നു അമിതവേഗത്തിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് മൂവരുടെയും തല യിലൂടെ കയറിയിറങ്ങി.
റോഡരികിലേക്കു തെറിച്ചു വീണ ആദിഷ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ചാത്തന്നൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണു മരിച്ച ആദിത്യൻ. ചാത്തന്നൂർ ഗവ എൽ.പി സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിയാണ് ആദിഷ്. സൗദിയിൽ ജോലിക്കാരനായ ഷിബു ഇന്നലെ രാവിലെയാണു നാട്ടിലെത്തിയത്. പരേതനായ ശിവാനന്ദനാണ് ഷിബുവിന്റെ പിതാവ്. അമ്മ: ഡാളി. വിമലനാണ് സിജിയുടെ പിതാവ്. അമ്മ അമ്മിണി. വിദേശത്തുള്ള ഇവർ ഇന്നു നാട്ടിൽ എത്തിയ ശേഷം മൃതദേഹങ്ങൾ സംസ്കരിക്കും.
ചാത്തന്നൂരിൽ ബസിനടിയിൽപ്പെട്ട് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു
02:06 AM Mar 17, 2018 | Deepika.com