പത്തനംതിട്ട: മലേഷ്യൻ ജയിലിൽ കഴിയുന്ന നാലു മലയാളികൾ സർക്കാരിന്റെ ഇടപെടൽ തേടുന്നു. എരുമേലി സ്വദേശി എബി അലക്സ്, പത്തനാപുരം സ്വദേശി രഞ്ജിത്ത് രവീന്ദ്രൻ, വർക്കല സ്വദേശി സുമേഷ് സുധാകരൻ, ചിറ്റാർ സ്വദേശി സജിത്ത് സദാനന്ദൻ എന്നിവരാണു മോചനം പ്രതീക്ഷിക്കുന്നത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇവരെ രക്ഷപ്പെടുത്തണമെന്നാവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തി.
ഇവർക്കൊപ്പം അറസ്റ്റിലായ ചിറ്റാർ സ്വദേശി സിജോ, മാവേലിക്കരയിൽനിന്നുള്ള രതീഷ്, വർക്കല സ്വദേശി മുഹമ്മദ് കബീർ എന്നിവർ മോചിതരായി നാട്ടിലെത്തിയിട്ടുണ്ട്. മൂന്നുപേർ കുറ്റക്കാരല്ലെന്നു കണ്ടു കോടതി ശിക്ഷ ഒഴിവാക്കുകയായിരുന്നുവെന്നു പറയുന്നു.
സജിത്തിന്റെ സഹോദരന്റെ സുഹൃത്തായ എബി ജോലി ചെയ്യുന്ന വെൽഡിംഗ് കന്പനിയിൽ ജോലി ഉറപ്പായെന്നു പറഞ്ഞാണ് യുവാക്കൾ 2013 ജൂലൈ ആറിന് മലേഷ്യയിലെ ക്വാലാലംപുരിലെത്തിയത്. ഒന്പതിനു ജോലിയിൽ പ്രവേശിച്ചതായി നാട്ടിലെ ബന്ധുക്കളെ അറിയിച്ചു. എന്നാൽ, കിട്ടിയ ജോലി വെൽഡിംഗിന്റേതല്ലെന്നും മെർക്കുറി കന്പനിയിൽ ക്ലീനർമാരായാണു നിയമനമെന്നും പിന്നീടു പറഞ്ഞു. പിന്നീടു യുവാക്കൾ നാട്ടിലെ ബന്ധുക്കളെ വല്ലപ്പോഴും മാത്രമാണു ഫോണിൽ വിളിച്ചിരുന്നത്.
തങ്ങളുടെ മുറിയിൽ മലേഷ്യൻ പോലീസ് റെയ്ഡ് നടത്തി മയക്കുമരുന്നു പിടിച്ചെടുത്തെന്നും മറ്റ് അഞ്ചു പേരെ അറസ്റ്റ് ചെയ്തെന്നും ജൂലൈ 26ന് അറിയിച്ചു. തങ്ങൾക്കെതിരേയും കേസെടുത്തിട്ടുണ്ട്. കന്പനി വക്കീലിനെ വച്ചു വാദിക്കുന്നുണ്ട്, വിവരങ്ങൾ നാട്ടിൽ അറിയിക്കരുതെന്നും ഉടനെ തിരിച്ചെത്തുമെന്നും പറഞ്ഞു. തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് തങ്ങൾ നാട്ടിൽ പരാതി നൽകാതിരുന്നതെന്നു ബന്ധുക്കൾ അറിയിച്ചു.
ജോലി തേടിയെത്തിയ സംഘത്തെ സമ്മർദത്തിലാക്കാൻ മയക്കുമരുന്നു കേസിൽ കുടുക്കിയതാണെന്നാണ് സംശയമെന്നു ബന്ധുക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇവർ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടുവെന്നത് ഒരു ഓണ്ലൈൻ മാധ്യമത്തിലൂടെയാണ് ബന്ധുക്കളറിഞ്ഞത്.
മടങ്ങിയെത്തിയവരോടു ചോദിച്ചിട്ടും കൃത്യമായ വിവരങ്ങൾ ലഭ്യമായില്ല. കൊണ്ടുപോയവരുമായി ബന്ധപ്പെടാൻ കഴിഞ്ഞതുമില്ല. പരാതിയും നടപടികളുമായി പോയാൽ ജയിലിലുള്ളവർ അപകടത്തിലാകുമെന്നു ചിലർ മുന്നറിയിപ്പ് നൽകി. അതുകൊണ്ടാണു പലരും പരസ്യമായ മോചന ആവശ്യവുമായി രംഗത്തു വരാതിരുന്നത്.
രണ്ടു വർഷം മുന്പ് ആന്റോ ആന്റണി എംപിക്കു പരാതി നൽകിയിരുന്നു. കേന്ദ്രമന്ത്രി സുഷമ സ്വരാജിനു രണ്ടു ദിവസം മുന്പ് പരാതി ഫാക്സ് ചെയ്തെന്നും ഇവർ പറഞ്ഞു.
ജയിലിൽ കഴിയുന്നവരിൽ ചിലർ ഇടയ്ക്കു ഫോണിൽ വിളിക്കുന്നുണ്ട്. അഭിഭാഷകനെ വച്ചു തങ്ങൾ കേസ് നടത്തുന്നുണ്ടെന്നാണ് അവർ പറഞ്ഞത്.
എന്നാൽ, ഫോണ് ചെയ്തതിന് ഇവരിൽ ചിലർക്കു മർദനം ഏൽക്കാറുണ്ടെന്നു മടങ്ങിയെത്തിയ ചിലർ പറഞ്ഞു. എന്താണ് സ്ഥിതിയെന്നു വ്യക്തമല്ല.
ജയിലിൽ കഴിയുന്നവരുടെ ബന്ധുക്കളായ അഖില സജിത്ത്, അനില ആനന്ദ്, സുധാകരൻ, സരസ്വതി, രവീന്ദ്രൻ, ജേക്കബ് അലക്സാണ്ടർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കേന്ദ്ര ഇടപെടൽ കാത്ത് മലേഷ്യൻ ജയിലിൽ നാലു മലയാളികൾ
01:35 AM Mar 17, 2018 | Deepika.com