കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുക്കാൻ നിർദേശിച്ച സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികളും സ്റ്റേ ചെയ്തിട്ടുണ്ട്.
പോലീസിൽ നൽകിയ പരാതി പരിഗണിക്കുന്നതിനു മുന്പു തന്നെ ഹൈക്കോടതിയിൽ ഹർജി നൽകിയ നടപടി ശരിയല്ലെന്നു പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണു ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം. അപ്പീൽ ഏപ്രിൽ മൂന്നിനു വീണ്ടും പരിഗണിക്കും. ഹർജിയിലെ പരാതിക്കാരൻ ഫെബ്രുവരി 16 നാണു പോലീസിൽ പരാതി നൽകിയത്. എന്നാൽ, പോലീസ് പരാതി പരിഗണിക്കുന്നതിനു മുന്പുതന്നെ അദ്ദേഹം അതേദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയെന്ന് അപ്പീൽ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
പരാതിയിൽ കേസെടുക്കണോയെന്ന കാര്യം തീരുമാനിക്കേണ്ടതു സ്റ്റേഷൻ ഹൗസ് ഓഫീസറാണ്. പരാതി സത്യമാണോ എന്നു വിലയിരുത്തി ഏതൊക്കെ വകുപ്പുകൾ ചേർത്ത് കുറ്റം ചെയ്തുവെന്നു പരിശോധിക്കേണ്ടതും ഇതിനനുസരണമായി നടപടി സ്വീകരിക്കേണ്ടതും സ്റ്റേഷൻ ഹൗസ് ഓഫീസറാണ്. എന്നാൽ, പരാതിയിലെ വിവരങ്ങൾ പരിശോധിക്കാൻ പോലും സമയം നൽകാതെ ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നുവെന്നും അപ്പീൽ വാദത്തിനിടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ഈ നടപടി നിയമപരമല്ലെന്നു അപ്പീൽ അഭിഭാഷകൻ വാദിച്ചു. പരാതി ഫെബ്രുവരി 16 നാണു ലഭിച്ചതെന്നു ഗവണ്മെന്റ് പ്ലീഡർ കോടതിയെ അറിയിച്ചു. പോലീസിൽ പരാതി നൽകിയ ദിവസം തന്നെയാണു ഹർജിയും നൽകിയതെങ്കിൽ അതു ന്യായീകരിക്കാനാവില്ലെന്നു ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഈ നടപടി നിയമസംവിധാനത്തിന്റെ ദുരുപയോഗമാണെന്നും നിലനിൽക്കുന്നതല്ലെന്നും കോടതി വിലയിരുത്തി. പരാതി പരിഗണിക്കാൻ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് അവസരം ലഭിക്കണമായിരുന്നുവെന്നും കോടതി പറഞ്ഞൂ.
പരാതിയിലെ മഷിയുണങ്ങുന്നതിനു മുന്പു ഹർജി നൽകിയത് നിയമത്തിന്റെ ദുരുപയോഗമാണെന്നു ഡിവിഷൻ ബെഞ്ച് വിലയിരുത്തി. പരാതിക്കാരൻ കോടതി നടപടിക്രമം ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽനിന്നു രക്ഷപ്പെടാനാവില്ല. ഉദ്യോഗസ്ഥരുടെ കടമ നിർവഹിക്കുന്നതിൽ വീഴ്ച വന്നാൽ അതു പരിഹരിക്കാനുള്ള നിയമപ്രകാരം ഇത്തരമൊരു ഹർജി നൽകിയതിൽ അപാകതയുണ്ട്.
അപ്പീലിൽ പ്രഥമദൃഷ്ട്യാ കഴന്പുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടർന്നാണു സിംഗിൾബെഞ്ചിന്റെ വിധിയും ഇതിനെത്തുടർന്നെടുത്ത കേസിലെ തുടർനടപടികളും സ്റ്റേ ചെയ്തത്. ചേർത്തല സ്വദേശി ഷൈൻ വർഗീസ് നൽകിയ ഹർജിയിൽ മാർച്ച് ആറിനാണു കേസെടുത്ത് അന്വേഷിക്കാൻ സിംഗിൾബെഞ്ച് നിർദേശിച്ചത്. ഇതിനെതിരേയുള്ള അപ്പീലിൽ ഇന്നലെ സുപ്രീം കോടതി അഭിഭാഷകൻ കെ.വി. വിശ്വനാഥൻ ഹാജരായി.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യൻ വടക്കുന്പാടൻ എന്നിവരാണു ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. കേട്ടുകേൾവി അടിസ്ഥാനമാക്കി ഹർജിക്കാരൻ നൽകിയ പരാതിയിൽ കേസ് എടുക്കാനുള്ള സിംഗിൾബെഞ്ചിന്റെ വിധി നിയമപരമായി നിലനിൽക്കില്ലെന്നാണ് അപ്പീലിൽ പറയുന്നത്. ഭൂമി വില്പന പരാതിക്കാരനു നേരിട്ടറിവുള്ള വിഷയമല്ല. പരാതിക്കാരനെ ചില സ്ഥാപിതതാൽപര്യക്കാർ നിയോഗിച്ചതാണെന്നും അപ്പീലിൽ പറയുന്നു.
പരാതിക്കാരൻ എറണാകുളം സെൻട്രൽ പോലീസിൽ നൽകിയ പരാതിയിൽ തീരുമാനമുണ്ടായില്ലെന്നാണു ഹർജിയിൽ പറഞ്ഞിരുന്നത്. പോലീസ് നടപടിയുണ്ടായില്ലെങ്കിൽ പരാതിക്കാരൻ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയെയാണു സമീപിക്കേണ്ടതെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഭൂമി വിവാദം: ഉത്തരവ് സ്റ്റേ ചെയ്തു
01:14 AM Mar 17, 2018 | Deepika.com