തിരുവനന്തപുരം: കേരളത്തിലെ മാതൃമരണ നിരക്കും ശിശു മരണനിരക്കും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംസ്ഥാന സ്കില്‍സ് ലാബിന്റെയും വിവിധ പരിശീലന പദ്ധതികളുടേയും ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ തൈക്കാട് സംസ്ഥാന ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍വഹിച്ചു.
ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷന് ഡയറക്ടര്‍ കേശവേന്ദ്രകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ ഡയറക്ടര്‍ ഡോ. ആര്.എല്‍. സരിത, എസ്എച്ച്ആര്‍സി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ & പ്രിന്‍സിപ്പല്‍ ഡോ. കെ.എസ്. ഷിനു, വൈസ് പ്രിന്‍സിപ്പൽ ഡോ. എല്‍.ടി. സരിത കുമാരി, ഡോ. നിത വിജയന്, ഡോ. പി.പി. പ്രീത, ഡോ. കെ. സന്ദീപ്, ഡോ. ജെ. സ്വപ്നകുമാരി, എം.ജി. ശോഭന തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും വിദഗ്ധ പരിശീലനം നല്‍കാനാണു സ്കില്‍സ് ലാബ് സ്ഥാപിച്ചത്. ആദ്യപടിയായി ഗൈനക്കോളജി വിഭാഗത്തിനാണു പരിശീലനം നല്‍കുന്നത്. ഇതു മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. ആശുപത്രികളില്‍ പ്രസവ സമയത്ത് എല്ലായ്പ്പോഴും ഗൈനക്കോളജി വിദഗ്ധരുടെ സേവനം ലഭ്യമാകണമെന്നില്ല. അതിനാല്‍ തന്നെ സുരക്ഷിതമായ രീതിയില്‍ പ്രസവം കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധ ചികിത്സ ആവശ്യമാണ്. ഈയൊരു പശ്ചാത്തലത്തിലാണു ഗൈനക്കോളജി ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും പ്രസവ സംബന്ധമായ കാര്യങ്ങളെപ്പറ്റി പരിശീലനം നല്‍കുന്നത്.
മനുഷ്യനുമായി ഏറെ സാമ്യമുള്ള അത്യാധുനിക മാനിക്യുനുകളുടെ സഹായത്തോടെയാണ് പ്രസവസംബന്ധമായ വിദഗ്ധ പരിശീലനം നല്‍കുന്നത്. എത്ര പ്രാവശ്യം വേണമെങ്കിലും ഇങ്ങനെ പരിശീലനം നേടാന്‍ കഴിയും എന്നതാണ് പ്രത്യേകത.
ഇതോടൊപ്പം സംസ്ഥാന ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടങ്ങുന്ന ഹോം ഹെല്‍ത്ത് എയ്ഡ്, ജെറിയാട്രിക് കെയര്‍ അസിസ്റ്റന്റ് തുടങ്ങിയ കോഴ്സുകളുടേയും ഉദ്ഘാടനവും നടന്നു. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കുള്ള മൂന്നുമാസ കോഴ്സാണിത്. രോഗീശുശ്രൂഷയ്ക്കായി ഒന്നും അറിയാതെ വരുന്ന ഹോം നഴ്സുമാരുടെ ചൂഷണത്തില്‍ നിന്നു ജനങ്ങളെ സംരക്ഷിക്കുന്നതിനും തൊഴിലവസരം സൃഷ്ടിക്കുന്നതിനുമായാണ് ഈ കോഴ്സ് നടത്തുന്നത്. രോഗീപരിചരണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഹോം ഹെല്‍ത്ത് എയ്ഡ് കോഴ്സില്‍ പഠിപ്പിക്കുന്നത്.
ആയുര്‍ദൈര്‍ഘ്യം കൂടുന്ന മുറയ്ക്ക് മുതിര്‍ന്ന പൗരന്മാരുടെ എണ്ണത്തിലും ശയ്യാവലംബികളുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. വൃദ്ധ ജനങ്ങളുടെ പരിപാലനമാണു ജെറിയാട്രിക് കെയര്‍ അസിസ്റ്റന്റ് കോഴ്സില്‍ പഠിപ്പിക്കുന്നത്.
അപകടത്തിനിരയാകുന്നവര്ക്കു ശാസ്ത്രീയമായ രീതിയില്‍ പ്രഥമ ശുശ്രൂഷ നല്കി ആശുപത്രികളിലെത്തിക്കാന്‍ വേണ്ട പരിശീലനം നല്കുന്ന ഫസ്റ്റ് റെസ്പോണ്ടര്‍ കോഴ്സിന്റെ ഉദ്ഘാടനവും നടന്നു.
പ്രസവമെടുക്കല്‍ ഇനിയാദ്യം സ്കില്‍സ് ലാബില്‍
01:14 AM Mar 17, 2018 | Deepika.com