കൊച്ചി: എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്റ്റർക്കെതിരേ കടുത്ത ആരോപണവുമായി സേവ് നാഷണലിസ്റ്റ് കോണ്ഗ്രസ് പാർട്ടി ഫോറം. പീതാംബരൻ മാസ്റ്ററുടെ അഴിമതികൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതിന്റെ വൈരാഗ്യം മൂലമാണ് തന്നെ പാർട്ടിയിൽനിന്നു പുറത്താക്കിയതെന്നു ഫോറത്തിനു നേതൃത്വം നൽകുന്ന പ്രദീപ് പാറപ്പുറം ആരോപിച്ചു.
ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളെ വരെ പാർട്ടിയുടെ നേതൃസ്ഥാനത്തേക്കു കൊണ്ടുവന്ന് എൻസിപിയെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം മെന്പർഷിപ്പ് വിതരണത്തിൽ വന്ന അപാകതകൾ പരിഹരിക്കുന്നതിൽ സംസ്ഥാന പ്രസിഡന്റ് പൂർണമായും പരാജയപ്പെട്ടു. എ.കെ. ശശീന്ദ്രനിലും തോമസ് ചാണ്ടിയിലും കുറ്റങ്ങൾ ചുമത്തി തന്റെ സ്ഥാനങ്ങൾ സംരക്ഷിക്കാനുള്ള നീക്കമാണു പീതാംബരൻ മാസ്റ്റർ നടത്തുന്നത്.
എൻസിപിയുടെ മന്ത്രി സ്ഥാനം കെ.ബി. ഗണേഷ്കുമാറിനു നൽകാമെന്നു പാർട്ടിയുടെ ഒരു ഘടകത്തിലും ചർച്ച ചെയ്യാതെ ആർ. ബാലകൃഷ്ണപിള്ളയുമായി മാസ്റ്റർ സംസാരിച്ചുറപ്പിച്ചു. എ.കെ. ശശീന്ദ്രൻ കുറ്റവിമുക്തനായി വീണ്ടും മന്ത്രി സ്ഥാനത്തേക്കു വന്നപ്പോൾ മഹാലക്ഷ്മി എന്ന വീട്ടമ്മയെ കൊണ്ടു എതിർ ഹർജികൾ നൽകിയത് പീതാംബരൻ മാസ്റ്ററും നിർവാഹക സമിതിയിലുള്ള മറ്റൊരു അംഗവും ഗണേഷ്കുമാറുമായി ചേർന്നു നടത്തിയ ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു.
സേവ് എൻസിപി ഫോറവുമായി വിമതർ
01:10 AM Mar 17, 2018 | Deepika.com