കോട്ടയം: തന്റെ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളെ സംബന്ധിച്ചു വിവാദത്തിനില്ലെന്നു നിഷ ജോസ് കെ. മാണി. തനിക്കുണ്ടായ മോശം അനുഭവം അടഞ്ഞ അധ്യായമാണ്. ഇക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കാനോ കൂടുതൽ വിവാദങ്ങൾ സൃഷ്ടിക്കാനോ ആഗ്രഹമില്ല. മറിച്ച് ഇക്കാര്യങ്ങൾ പൊതുസമൂഹം മനസിലാക്കാനാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയതെന്ന് അവർ ദീപികയോടു പറഞ്ഞു.
നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ "ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലെ ചില പരാമർശങ്ങളാണു വിവാദമായത്. കഴിഞ്ഞ ദിവസം കുമരകത്തു നടന്ന ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി പുസ്തകം പ്രകാശനം ചെയ്തു.
പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവാദമായ സംഭവമിതാണ്: തിരുവനന്തപുരത്തു നിന്നു കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ മെലിഞ്ഞ യുവാവായ രാഷ്ട്രീയക്കാരൻ സ്റ്റേഷനിൽവച്ച് പരിചയഭാവത്തോടെയെത്തി. പിതാവിന്റെ പേരു പറഞ്ഞു പരിചയം പുതുക്കി. ഉറങ്ങാൻ ആഗ്രഹിച്ച തനിക്ക് ഇയാളുടെ സാന്നിധ്യം ബുദ്ധിമുട്ടായി. ഇയാളെ മാറ്റാൻ ടിടിആറിനെ സമീപിച്ചെങ്കിലും അയാളുടെ പിതാവിന്റെ പേര് പറഞ്ഞപ്പോൾ അയാളുടെ സ്വഭാവമാണെങ്കിൽ തനിക്ക് ഇടപെടാൻ സാധിക്കുകയില്ലെന്നു പറഞ്ഞു പിൻവാങ്ങി. പിന്നീട് സീറ്റിലിരുന്ന തന്റെ കാലിൽ ഇടയ്ക്കിടെ തട്ടിയപ്പോൾ തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു.
എല്ലാ ലക്ഷ്മണരേഖയും കടന്നെന്നു തോന്നിയപ്പോൾ യുവാവിനോട് ഇറങ്ങിപ്പോകാൻ പറയുന്നത് വരെയെത്തി. ആരെയും പേരെടുത്ത് വെളിപ്പെടുത്തുന്നില്ലെങ്കിലും ഓരോ വ്യക്തിയെയും മനസിലാക്കാവുന്ന സൂചനകൾ നൽകുന്നുണ്ട്. അപകടത്തിൽപ്പെട്ട ഭാര്യാപിതാവിന്റെ അടുത്തുനിന്നു വന്നതാണെന്നു പറഞ്ഞാണ് അതിക്രമത്തിനു ശ്രമിച്ച യുവാവിനെ നിഷ പുസ്തകത്തിൽ പരിചയപ്പെടുത്തുന്നത്.
ഇതിനു പുറമെ, സോളാർ, സരിത, ബാർ കോഴവിവാദങ്ങൾ തുടങ്ങി കുടുംബത്തിൽ നേരിട്ട ബുദ്ധിമുട്ടുകളെപ്പറ്റിയും പുസ്തകത്തിൽ പറയുന്നുണ്ട്. കുടുംബത്തെ തമ്മിലടിപ്പിക്കാൻ കോട്ടയത്തെ ഒരു മുതിർന്ന കോണ്ഗ്രസ് നേതാവ് ശ്രമിച്ചതിനെപ്പറ്റിയും വിവരിക്കുന്നു.
ആഗോള തലത്തിൽത്തന്നെ പ്രമുഖര ടക്കമുള്ളവർ കഴിഞ്ഞ കുറച്ചു നാളുകളായി തങ്ങൾക്കുണ്ടാകുന്ന ഇത്തരം മോശം അനുഭവങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ പ്രമുഖരടക്കം വെളിപ്പെടുത്തിയിട്ടുണ്ടെന്നും തനിക്കു നേരിട്ട ദുരനുഭവവും സമൂഹത്തെ അറിയിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും നിഷ പറഞ്ഞു.
പുസ്തകത്തിലെ പരാമർശങ്ങൾക്കെതിരേ പ്രതികരണവുമായി യുവനേതാവ് രംഗത്തുവന്നു.
ആരോപണങ്ങൾ തനിക്കുനേരെ ചൂണ്ടുന്ന വിരലുകളാണെന്നു തോന്നുന്നതായി യുവനേതാവ് പറഞ്ഞു. ചെറുകിട ഓണ്ലൈൻ മാധ്യമങ്ങൾ തന്റെ പേര് ഉപയോഗിക്കുന്നതു ശ്രദ്ധിക്കപ്പെട്ടു. ഇതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കും. വാർത്തയിൽ തന്നെക്കുറിച്ചു പറയുന്നതിൽ ഒരു സത്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്റെ ഭാര്യാപിതാവ് തിരുവനന്തപുരത്തു ചികിത്സയിൽ കഴിഞ്ഞിട്ടില്ല. മറ്റു സൂചനകളൊന്നും എനിക്കു ബാധകമല്ല. ട്രെയിൻ കയറാനെത്തിയപ്പോൾ പരിചയപ്പെട്ടു എന്നു പറയുന്നതും തെറ്റാണ്. 15 വർഷങ്ങൾക്കു മുന്പു പരിചയപ്പെട്ടു എന്നു പറഞ്ഞാൽ വിശ്വസിക്കാം. എനിക്ക് അവരെ നന്നായി അറിയാം. അവർക്കും എന്നെ അറിയാം. നിഷയുടെ ഭർത്താവ് എംപിയാണ്.
അദ്ദേഹത്തിന്റെ ഭാര്യയ്ക്കു നേരെയുണ്ടായ അതിക്രമം തടയുകയോ അക്രമിക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. രണ്ടുമൂന്നു ദിവസങ്ങൾകൂടി ക്ഷമിക്കും. അതിനുള്ളിൽ ആ വ്യക്തിയുടെ പേര് നിഷ തന്നെ വെളിപ്പെടുത്തണം. അല്ലാത്തപക്ഷം തുടർ നടപടികളുമായി മുന്നോട്ടുനീങ്ങും. പേര് പറയിപ്പിക്കാതെ പിന്മാറില്ലെന്നും സംശയത്തിന്റെ നിഴലിലായ യുവനേതാവ് പ്രതികരിച്ചു.
വിവാദത്തിനില്ലെന്നു നിഷ ജോസ് കെ. മാണി
01:10 AM Mar 17, 2018 | Deepika.com