കൊച്ചി: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കാൻ സർക്കാരിനു ശിപാർശ സമർപ്പിക്കുന്നതിനായി 19നു സംസ്ഥാന മിനിമം വേതന ഉപദേശക സമിതി യോഗം ചേരുമെന്നു മിനിമം വേജസ് അഡ്വൈസറി ബോർഡ് ചെയർമാൻ പി.കെ. ഗുരുദാസൻ.
എറണാകുളം ടൗണ് ഹാളിൽ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം സംബന്ധിച്ചു നടത്തിയ ആശുപത്രി മാനേജുമെന്റുകളുടെ ഹിയറിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 19നു ചേരുന്ന ബോർഡ് യോഗത്തിൽ സർക്കാരിനു സമർപ്പിക്കേണ്ട റിപ്പോർട്ട് സംബന്ധിച്ചും തീയതി സംബന്ധിച്ചും തീരുമാനമെടുക്കും.
എട്ട് അസോസിയേഷനുകളുടേതുൾപ്പെടെ 200 ഓളം പരാതികളാണു ഹിയറിംഗിൽ എത്തിയത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽനിന്നുള്ള സ്വകാര്യ ആശുപത്രി മാനേജുമെന്റുകളുടെയും സ്ഥാപനങ്ങൾക്കായി വ്യക്തിപരമായി പരാതി നൽകിയവരുടെയും ആക്ഷേപങ്ങളും പരാതികളും പരിഗണിച്ചു ഹിയറിംഗ് നടത്തി. പുതുക്കിയ മിനിമം വേതന പ്രകാരം 126 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഈ സാന്പത്തിക ഭാരം താങ്ങാൻ എല്ലാ ആശുപത്രികൾക്കും കഴിയില്ല. സാന്പത്തിക ബാധ്യത നിമിത്തം ഇതിനകം തന്നെ നിരവധി ആശുപത്രികൾ പൂട്ടിക്കഴിഞ്ഞുവെന്ന് അസോസിയേഷൻ പ്രതിനിധികൾ ഹിയറിംഗിൽ പറഞ്ഞു. ചെറുകിട ആശുപത്രികളെ സംരക്ഷിക്കുന്ന തരത്തിലുള്ള ശന്പള വർധന നടപ്പാക്കണമെന്നു സ്വകാര്യ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികൾ ആവശ്യപ്പെട്ടു.
ഇതു പാവപ്പെട്ട ആളുകളെയാകും പ്രതികൂലമായി ബാധിക്കുകയെന്നു കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ (ചായി) പ്രസിഡന്റ് ഫാ. തോമസ് വൈക്കത്തുപറന്പിൽ പറഞ്ഞു. ക്വാളിഫൈഡ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ, കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ, സ്വകാര്യ ലാബ് ഉടമകളുടെ അസോസിയേഷൻ തുടങ്ങിയവയുടെ പ്രതിനിധികളും നിലവിലെ മിനിമം വേതനം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടെടുത്തു.
യോഗത്തിൽ ലേബർ കമ്മീഷണർ എ. അലക്സാണ്ടർ, ബോർഡംഗങ്ങളായ കെ.പി. സഹദേവൻ, കെ.പി. രാജേന്ദ്രൻ, സി.എസ്. സുജാത, യു. പോക്കർ, കെ. ഗംഗാധരൻ, തോമസ് ജോസഫ്, ബാബു ഉമ്മൻ, കെ. കൃഷ്ണൻ, എം.പി. പവിത്രൻ, ജോസ് കാവനാട്, എം. സുരേഷ്, ജില്ലാ ലേബർ ഓഫീസർ കെ. വിനോദ്, മിനിമം വേജസ് അഡ്വൈസറി ബോർഡ് സെക്രട്ടറി ടി.വി. രാജേന്ദ്രൻ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സ്, ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്സ് ഡയറക്ടർമാരുടെ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
ഇന്നു രാവിലെ 11ന് തിരുവനന്തപുരം തൊഴിൽഭവനിൽ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽനിന്നുള്ള സ്വകാര്യ ആശുപത്രി മാനേജുമെന്റുകളുടെയും സ്ഥാപനങ്ങൾക്കായി വ്യക്തിപരമായി പരാതി നൽകിയവരുടെയും ഹിയറിംഗ് നടത്തും. കഴിഞ്ഞ 13നു തിരുവനന്തപുരത്ത് തൊഴിൽ ഭവനിൽ മിനിമം വേതനം സംബന്ധിച്ചു ട്രേഡ് യൂണിയനുകളുടെയും തൊഴിലാളി സംഘടനകളുടെയും പരാതികളും ആക്ഷേപങ്ങളും സ്വീകരിച്ചു ഹിയറിംഗ് നടത്തിയിരുന്നു. സമിതിക്കു മുന്നിൽ പരാതി നൽകിയവരെ കത്തയച്ചു വരുത്തി ഹിയറിംഗ് നടത്തുകയായിരുന്നു.
സർക്കാരിനു ശിപാർശ സമർപ്പിക്കാൻ ഉപദേശക സമിതി യോഗം 19ന്
01:10 AM Mar 17, 2018 | Deepika.com