പത്തനംതിട്ട: ന്യൂഡൽഹിയിലെ സീലന്പൂർ സബ്ഡിവിഷണൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ കേരളത്തിലെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർമാരുടെയും റസ്ക്യു ഓഫീസർമാരുടെയും പങ്കാളിത്തത്തോടെ ന്യൂഡൽഹിയിൽ നടന്ന റെയ്ഡിൽ ബാലവേലയിൽ ഏർപ്പെട്ടിരുന്ന 34 കുട്ടികളെ മോചിപ്പിച്ചു.
ബാലവേല ബാലഭിക്ഷാടന വിമുക്ത കേരളത്തിനായി ആരംഭിച്ച ശരണബാല്യം പദ്ധതിയുടെ ഭാഗമായി ന്യൂഡൽഹിയിൽ പരിശീലനത്തിനായി എത്തിയ കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ മൂന്നു ടീമുകളിലായി 21 റസ്ക്യു ഓഫീസർമാരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.
ആഭരണ, വസ്ത്ര, വെഡിംഗ് കാർഡ് നിർമാണ യൂണിറ്റുകളിൽ ബാലവേലയ്ക്കായി നിയോഗിച്ചിരുന്ന കുട്ടികളെയാണ് മോചിപ്പിച്ചു ചൈൽഡ് വെൽഫെയർ കമ്മിറ്റി മുന്പാകെ ഹാജരാക്കിയത്. ബാലവേലയ്ക്ക് കുട്ടികളെ നിയോഗിച്ചിരുന്ന നിർമാണ യൂണിറ്റുകൾ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് സീൽ ചെയ്ത് ഉടമകൾക്കെതിരെ നിയമ നടപടികൾ ആരംഭിച്ചു. ലേബർ ഓഫീസർമാർ, പോലീസ് ഓഫീസർമാർ, ബച്പൻ ബചാവോ ആന്ദോളൻ പ്രവർത്തകർ തുടങ്ങിയവർ റസ്ക്യു ഓപ്പറേഷനിൽ പങ്കെടുത്തു. ശരണബാല്യം പദ്ധതിയുടെ സംസ്ഥാന നോഡൽ ഓഫീസർ എ.ഒ.അബീൻ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർമാരായ സിജു ബെൻ, ബി.ജെ. ബിനോയ് എന്നിവരുടെ നേതൃത്വത്തിലാണ് കേരളത്തിലെ ഉദ്യോഗസ്ഥർ ഓപ്പറേഷനിൽ പങ്കാളികളായത്.
ഓപ്പറേഷൻ ശരണബാല്യം: 34 കുട്ടികളെ മോചിപ്പിച്ചു
01:10 AM Mar 17, 2018 | Deepika.com