കോഴിക്കോട്: വിവാഹ ആവശ്യത്തിനായി സ്വര്‍ണം വാങ്ങാനുള്ളവരെ ഇടനിലക്കാര്‍വഴി സമീപിച്ചും എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്തും പണം തട്ടിയ ദമ്പതികള്‍ക്കെതിരേ പോലീസ് ഹൈക്കോടതിയിൽ റിപ്പോര്‍ട്ട് നല്കി. ബംഗളൂരു കേന്ദ്രീകരിച്ച് തട്ടിപ്പു നടത്തിവന്നിരുന്ന കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി സിബി, ഭാര്യ നുസ്രത്ത്, സഹായി സേതുമാധവന് എന്നിവര്‍ക്കെതിരേയാണു കസബ പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്.
പ്രതികള്‍ക്കെതിരേ നിരവധി കേസുകളുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമാണു റിപ്പോര്‍ട്ടിൽ. കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടക്കുന്നതിനിടെ ഗുരുവായൂരിലെ ലോഡ്ജ് ജീവനക്കാരില്‍നിന്നു പണംതട്ടി രക്ഷപ്പെട്ടിരുന്നതായും പോലീസിനു വ്യക്തമായി. നിലവില്‍ എറണാകുളം തൃപ്പൂണിത്തുറയില്‍ പ്രതികള്‍ ഉണ്ടെന്നു സൈബര്‍സെല്‍ അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയെങ്കിലും പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കേസ് 19 ന് പരിഗണിക്കുന്നതുവരെ കോടതി അറസ്റ്റ് തടഞ്ഞിരിക്കുകയാണ്.
ദമ്പതികള്‍ക്കെതിരേ കൂടുതലാളുകൾ പരാതിയുമായി രംഗത്തെത്തി. അതേസമയം, പോലീസ് കേസെടുക്കുന്നില്ലെന്ന കാരണത്താല്‍ വഞ്ചിക്കപ്പെട്ടവർ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
കണ്ണൂര്‍, കോഴിക്കോട്സിറ്റി, കോഴിക്കോട് റൂറല്‍, മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളിലാണു പ്രതികള്‍ക്കെതിരേ പരാതി ഉയര്‍ന്നത്. ഏറനാട് അകമ്പാടം സ്വദേശി സിജി സുരേഷ്കുമാറില്‍നിന്നു രണ്ടുലക്ഷം രൂപ തട്ടിയ കേസിലാണു കസബ പോലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ സൈക്കോളജിസ്റ്റ് ദമ്പതികള്‍ 7,20,000 രൂപ തട്ടിയെടുത്തെന്ന പരാതിയുമായെത്തി. എടവണ്ണപ്പാറ സ്വദേശി വേലായുധന്, പൊറ്റമ്മലിലെ ജ്യോത്സ്യന് പ്രജീഷ് എന്നിവരും തട്ടിപ്പിനിരയായിട്ടുണ്ട്.
തട്ടിപ്പ്: ജാമ്യം നൽകരുതെന്നു പോലീസിന്റെ റിപ്പോര്‍ട്ട്
01:10 AM Mar 17, 2018 | Deepika.com