ആലപ്പുഴ: കുട്ടനാട്ടിലെ വായ്പവിവാദവുമായി ബന്ധപ്പെട്ടു നൽകിയ മുൻകൂർ ജാമ്യഹർജി ജില്ലാ സെഷൻസ് കോടതി തള്ളി. വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവും എൻസിപി. നേതാവുമായ റോജോ ജോസഫ്, കുട്ടനാട് വികസനസമിതി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് പീലിയാനിക്കൽ, കർഷക സംഘം പ്രസിഡന്റ് കെ.ടി. ദേവസ്യ, കുട്ടനാട് വികസനസമിതി ജീവനക്കാരി ത്രേസ്യാമ്മ എന്നിവരുടെ മുൻകൂർ ജാമ്യഹർജിയാണ് കോടതി തള്ളിയത്. വായ്പയുമായി ബന്ധപ്പെട്ട പരാതികൾ സിവിൽ കേസായി പരിഗണിക്കണമെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, കോടതി ഈ വാദം അംഗീകരിച്ചില്ല.
കഴിഞ്ഞദിവസം കൈനടി പോലീസ് രജിസ്റ്റർ ചെയ്ത കേസടക്കം ഒന്പതു പരാതികളിലാണു പോലീസ് കേസെടുത്തിരിക്കുന്നത്. മുൻകൂർ ജാമ്യഹർജിയെ എതിർത്തു നേരത്തെ ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ റിപ്പോർട്ടു നൽകിയിരുന്നു. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. വിജയകുമാരൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇതിനിടെ, റോജോ ജോസഫിനെതിരേ വീണ്ടും പരാതി ഉയർന്നിട്ടുണ്ട്.
കാവാലം വടക്കുംഭാഗം മുറിയിൽ പള്ളിത്താനം പതിനഞ്ചിൽ വീട്ടിൽ പി.ജെ. മേജോയാണ് കൈനടി പോലീസിൽ പരാതി നൽകിയത്. വ്യാജരേഖ ചമച്ചു തന്റെ പേരിൽ വായ്പയെടുത്തെന്നാണു പരാതി. 2014ൽ എടത്വ കനറാബാങ്കിൽനിന്നു മേജോ വായ്പയെടുത്തെന്നും പലിശ സഹിതം 4.50 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നും ജപ്തി നോട്ടീസ് വന്നതോടെയാണ് വായ്പാ വിവരം അറിയുന്നതെന്നു പരാതിയിൽ പറയുന്നു. എഫ്ഐആർ തയാറാക്കി ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറിയതായി കൈനടി പോലീസ് അറിയിച്ചു.
കുട്ടനാട്ടിലെ വായ്പാ വിവാദം: മുൻകൂർ ജാമ്യഹർജി തള്ളി
12:44 AM Mar 17, 2018 | Deepika.com