കോട്ടയം: 28 വർഷമായി അക്കാദമിക ഗുണനിലവാരത്തോടും കാര്യക്ഷമതയോടും കൂടി പ്രവർത്തിച്ചിരുന്ന ഹയർ സെക്കൻഡറിയെ ഡിപിഐയിൽ ലയിപ്പിച്ച് തകർക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന് എയിഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഹയർ സെക്കൻഡറിയെ ഡിപിഐയിൽ ലയിപ്പിക്കാനുള്ള നിർദേശം, ശാസ്ത്ര പാഠപുസ്തകങ്ങൾ മലയാളത്തിലാക്കാനുള്ള നീക്കം, ഒരു ബാച്ചിൽ കുട്ടികളുടെ എണ്ണം 60 ആക്കുക, അധ്യാപകരുടെ പീരിയഡ് കൂട്ടുക, 2014 ലെ അധ്യാപകർക്ക് ശന്പളം നൽകൽ വൈകിപ്പിക്കുക, 2015ൽ ആരംഭിച്ച സ്കൂളിലെ അധ്യാപകർക്ക് തസ്തിക നിർണയം നടത്താതെ ജോലിയില്ലാത്ത അവസ്ഥ സൃഷ്ടിക്കുക എന്നിവ ഹയർ സെക്കൻഡറിയെ തകർക്കുക എന്ന ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണെന്ന് യോഗം വിലയിരുത്തി.
ഹയർ സെക്കൻഡറി അധ്യാപകരുടെ തസ്തികനഷ്ടത്തിനും ശന്പള സ്കെയിൽ താഴ്ത്താനുമുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. 2000 -ലെ സുപ്രീംകോടതി വിധിക്കും നിലവിലെ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധവും സാമാന്യനീതിക്കും എതിരാണ് ഡിപിഐ ലയനം.
ഹയർ സെക്കൻഡറി-ഡിപിഐ ലയനത്തിൽ പ്രതിഷേധിച്ച് എഎച്ച്എസ്ടിഎ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 23ന് സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധ ധർണ നടത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
ലയനനീക്കവുമായി മുന്നോട്ടു പോയാൽ വരുംദിവസങ്ങളിൽ ഈ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ, വിവിധ അധ്യാപക സംഘടനകൾ, രാഷ്ട്രീയ സാംസ്കാരിക നായകന്മാർ എന്നിവരെ പങ്കെടുപ്പിച്ചു സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കാനും യോഗം തീരുമാനിച്ചു.
പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി എസ്. മനോജ്, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. കെ.എം. തങ്കച്ചൻ, സംസ്ഥാന നിർവാഹക സമിതി അംഗം മോനിച്ചൻ മാത്യു, ജില്ലാ പ്രസിഡന്റ് ഇമ്മാനുവൽ അഗസ്റ്റിൻ, ജില്ലാ സെക്രട്ടറി ബോബി തോമസ് എന്നിവർ പങ്കെടുത്തു.
ഹയർ സെക്കൻഡറി -ഡിപിഐ ലയനത്തിൽനിന്നു സർക്കാർ പിന്മാറണം: എഎച്ച്എസ്ടിഎ
12:44 AM Mar 17, 2018 | Deepika.com