തിരുവനന്തപുരം: വരൾച്ച നേരിടാൻ തദ്ദേശ സ്ഥാപനങ്ങൾക്കു തനതു ഫണ്ടിൽ നിന്നും പ്ലാൻ ഫണ്ടിൽ നിന്നും തുക ചെലവഴിക്കാൻ അനുമതി നൽകണമെന്നു ജില്ലാ കളക്ടർമാർക്കു നിർദേശം നൽകി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, മാത്യു.ടി. തോമസ് എന്നിവരുടെ നേതൃത്വത്തിൽ വരൾച്ചയുമായി ബന്ധപ്പെട്ടു നടന്ന വീഡിയോ കോണ്ഫറൻസിലാണു നിർദേശം.
അത്യാവശ്യ ഘട്ടങ്ങളിൽ ടാങ്കർ ലോറിവഴി കുടിവെള്ള വിതരണം തദ്ദേശ സ്ഥാപനങ്ങളെകൊണ്ട് ചെയ്യിപ്പിക്കുന്നതിനാണ് ആവശ്യത്തിനു തുക അനുവദിക്കാൻ നിർദേശം നല്കിയത്. എന്നാൽ, ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള ജല കിയോസ്കുകൾ വ്യാപിപ്പിക്കണം. കിയോസ്കുകൾ ഇല്ലാത്ത സ്ഥലങ്ങളിലാകും ടാങ്കർ ലോറി വഴിയുള്ള ജല വിതരണം. ഇവയ്ക്ക് ആവശ്യമായ വെള്ളം ജല അഥോറിറ്റി വിതരണം ചെയ്യും.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ ജലലഭ്യത മെച്ചമാണ്. ഇപ്പോൾ പാലക്കാട്, മലപ്പുറം ജില്ലകളിലാണു കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത്. നിരീക്ഷണ കിണറുകളിലെ ജലനിരപ്പു മുൻ വർഷത്തെ അപേക്ഷിച്ചു മെച്ചപ്പെട്ടതാണെങ്കിലും കഴിഞ്ഞ പത്തുവർഷത്തെ ശരാശരിയെക്കാൾ കുറവാണെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി.
സംസ്ഥാനത്തെ 18 പുതിയ ജല വിതരണ പദ്ധതികൾ ഉടൻ കമ്മീഷൻ ചെയ്യും. അവസാനഘട്ടത്തിലെത്തി നിൽക്കുന്ന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കണം. പൂർത്തീകരിച്ച പദ്ധതികൾ ഉദ്ഘാടനത്തിനു കാത്തുനിൽക്കാതെ ആവശ്യമായ സ്ഥലങ്ങളിൽ ജല ലഭ്യത ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നു മന്ത്രി മാത്യു ടി. തോമസ് നിർദേശിച്ചു.
ഏപ്രിൽ, മേയ് മാസങ്ങളിൽ കടുത്ത ജല ദൗർലഭ്യം അനുഭവപ്പെടുന്നതു പരിഹരിക്കാൻ ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും കളക്ടർമാരുടെ നേതൃത്വത്തിൽ നടത്തണം. കുടിവെള്ളം സംഭരിക്കാനുള്ള സ്രോതസുകളും വിതരണം ചെയ്യാനുള്ള സംവിധാനങ്ങളും സജ്ജമാക്കി വരുന്നതായി കളക്ടമാർ അറിയിച്ചു. നദികളിലും പുഴകളിലും നിന്നു സ്വകാര്യ വ്യക്തികൾ അനിയന്ത്രിതമായി ജലം ചൂഷണം ചെയ്യുന്നതു തടയാൻ ആവശ്യമായ നടപടി സ്വീകരിക്കും.
താത്കാലിക തടയണകൾ ഇതിനകം തന്നെ നിർമിക്കപ്പെട്ടിട്ടുണ്ട്. നദികളിലെ ജലനിരപ്പു കുറയുന്നതു നിമിത്തമുളള ഓരുവെള്ള കയറ്റം പ്രതിരോധിക്കാൻ താൽക്കാലികതടയണകൾ നിർമിച്ചിട്ടുണ്ട്. ജല സ്രോതസുകൾ മലിനപ്പെടുത്തുന്നവർക്കെതിരേ ജല സംരക്ഷണ നിയമത്തിലെ പുതിയ വ്യവസ്ഥകൾ പ്രകാരം മൂന്നു ലക്ഷം രൂപ പിഴയും രണ്ടു വർഷം വരെ തടവും ലഭിക്കാൻ വ്യവസ്ഥയുണ്ട്. നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസരിച്ചു നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാർ മുൻഗണന നൽകണം.
പൈപ്പ് ലൈനുകൾ ദീർഘിപ്പിച്ചും അറ്റകുറ്റപ്പണികൾ വേഗത്തിലാക്കിയും പന്പുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയും വേനൽക്കാലത്തെ അഭിമുഖീകരിക്കുന്നതിനുള്ള നടപടികൾ നടത്തണം. ശുദ്ധജല പദ്ധതികൾക്കു നിലവിലുള്ള സ്രോതസുകൾ ഇല്ലാതാകുന്ന അവസ്ഥയിൽ അതാതു സ്ഥലങ്ങളിലെ പകരം സ്രോതസുകൾ കണ്ടെത്തി കുടിവെള്ളം എത്തിക്കുന്നതിനും വാട്ടർ അതോറിറ്റി നടപടി സ്വീകരിച്ചു വരുന്നുണ്ട്.
മന്ത്രിമാർക്കു പുറമേ ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ്, ജല അഥോറിറ്റി എംഡി ഷൈനമോൾ എന്നിവരും പങ്കെടുത്തു.
കുടിവെള്ള വിതരണത്തിനു തദ്ദേശ സ്ഥാപനങ്ങൾക്കു തനതു ഫണ്ടും പ്ലാൻ ഫണ്ടും വിനിയോഗിക്കാം
12:36 AM Mar 17, 2018 | Deepika.com