മൂന്നാർ: കൊരങ്ങണി കാട്ടുതീ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. മധുര സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഈറോഡ് സ്വദേശി കണ്ണൻ (27), ചെന്നൈ സ്വദേശി അനുവിദ്യ (25) എന്നിവരാണ് ഇന്നലെ മരിച്ചത്.
ഈറോഡ് സ്വദേശികളായ വിവേക് - വിദ്യ ദന്പതികൾക്കു പിന്നാലെ മരണത്തിനു കീഴടങ്ങിയ രണ്ടാമത്തെ ദന്പതിമാരാണ് വിപിനും ദിവ്യയും. വിപിൻ സംഭവസ്ഥലത്തും ദിവ്യ ബുധനാഴ്ച രാത്രിയിലുമാണ് മരിച്ചത്. ഇതോടെയാണ് മരണസംഖ്യ 14 ആയി ഉയർന്നത്.കഴിഞ്ഞവർഷം ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി ജീവനുകൾ രക്ഷിച്ചതിനു ട്രെക്കിംഗ് കന്പമുള്ള വിപിനു പ്രത്യേക പുരസ്കാരം ലഭിച്ചിട്ടുണ്ട്.
അതിനിടെ, അപകടവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഈറോഡ് ചെന്നിമലൈ സ്വദേശി പ്രഭുവിനെയാണ് (30) തേനി കാണാവിലക്ക് പോലീസ് കസ്റ്റഡിയിലെടുത്തത്. ഈറോഡ് ദണ്ഡപാണി കാട്ടുർ റോഡിൽ ഇയാൾ ടൂർ ഡേ ഇന്ത്യ ഹോളിഡേയ്സ് എന്ന സ്ഥാപനം നടത്തുന്നുണ്ട്. ട്രെക്കിംഗ് സംഘാംഗങ്ങളിൽ ചിലർക്കുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തത് പ്രഭുവായിരുന്നു. ഈറോഡ് സ്വദേശികളായ 12 പേരാണ് പ്രഭുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിലുണ്ടായിരുന്നത്.
ചെന്നൈയിൽനിന്നു പുറപ്പെട്ട മറ്റൊരു ട്രെക്കിംഗ് സംഘത്തിന് നേതൃത്വംനൽകിയ ചെന്നൈ ട്രെക്കിംഗ് ക്ലബിന്റെ ഭാരവാഹിയായ ബൽജിയം സ്വദേശി പീറ്റർ വാൻ ഗെയ്ത്തിനായി ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുച്ചു. ഇയാൾ ഒളിവിലാണ്.
കൊരങ്ങണി കാട്ടുതീ: മരണം 14 ആയി
01:10 AM Mar 16, 2018 | Deepika.com