കൊച്ചി: കതിരൂർ മനോജ് വധക്കേസിൽ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ (യുഎപിഎ) പ്രകാരം കേന്ദ്ര സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയതിനെതിരേ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനടക്കമുള്ള ആറു പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ യുഎപിഎ ചുമത്തിയ നടപടി ഹൈക്കോടതി ശരിവച്ചു.
എന്നാൽ, നടപടിക്രമങ്ങൾ പൂർണമായും പാലിക്കാതെ യുഎപിഎ ചുമത്തിയത് നിലനിൽക്കില്ലെന്നും ഇക്കാര്യത്തിൽ വിചാരണക്കോടതിക്കു യുക്തമായ തീരുമാനം കൈക്കൊള്ളാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. യുഎപിഎ പ്രകാരമുള്ള പ്രോസിക്യൂഷൻ അനുമതിയില്ലെന്നല്ല, കേന്ദ്ര സർക്കാർ നൽകിയ അനുമതിക്കു സാധുതയില്ലെന്നതാണു ഹർജിയിലെ വാദം. കേസിൽ വിചാരണ തുടങ്ങിയിട്ടില്ല. യുഎപിഎ പ്രകാരമുള്ള പ്രോസിക്യൂഷൻ അനുമതിക്കു സാധുതയുണ്ടോയെന്നതു വിചാരണവേളയിലാണു പരിഗണിക്കേണ്ടത്.
അനുമതി നൽകാൻ അധികാരം ആർക്കാണെന്ന തർക്കവും വിചാരണക്കോടതി വിലയിരുത്തട്ടേയെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, യുഎപിഎ ചുമത്തിയതിനെതിരേ കേസിലെ ആദ്യത്തെ 19 പ്രതികൾ നൽകിയ ഹർജി ഭാഗികമായി അനുവദിച്ചു. കേന്ദ്രത്തിൽനിന്നു പ്രോസിക്യൂഷൻ അനുമതി ലഭിക്കുന്നതിനു മുന്പുതന്നെ തലശേരി സെഷൻസ് കോടതി ഇവർക്കെതിരേ യുഎപിഎ പ്രകാരമുള്ള നടപടി എടുത്തതു നിയമപരമായി ശരിയല്ലെന്നു വിലയിരുത്തിയാണു സിംഗിൾബെഞ്ച് ഇതു റദ്ദാക്കിയത്.
നിലവിൽ കേസ് പരിഗണിക്കുന്ന എറണാകുളം സിബിഐ കോടതി കേന്ദ്രസർക്കാരിന്റെ അനുമതിയുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരേ യുഎപിഎ പ്രകാരമുള്ള നടപടി സ്വീകരിച്ചു പുതിയ ഉത്തരവിറക്കണമെന്നും വിധിയിൽ പറയുന്നു. ആർഎസ്എസിന്റെ കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷണ് പ്രമുഖായിരുന്ന മനോജ് 2014 സെപ്റ്റംബർ ഒന്നിനാണു കൊല്ലപ്പെട്ടത്.
സിബിഐ അന്വേഷിച്ചു കുറ്റപത്രം നൽകിയ കേസിൽ ഒന്നാം പ്രതി വിക്രമൻ ഉൾപ്പെടെ ആദ്യ 19 പ്രതികൾക്കെതിരേ തലശേരി സെഷൻസ് കോടതി 2015 മാർച്ച് 11നു യുഎപിഎ പ്രകാരം നിയമ നടപടി സ്വീകരിച്ചു.
ഒരുമാസത്തിനുശേഷം ഏപ്രിൽ ഏഴിനാണ് കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരമുള്ള പ്രോസിക്യൂഷന് അനുമതി നൽകിയത്. പ്രോസിക്യൂഷൻ അനുമതി ലഭിക്കുന്നതിനു മുന്പു കോടതി നടപടിയെടുത്തതു നിയമപരമായി ശരിയല്ലെന്നതിനാലാണ് ഇതു റദ്ദാക്കി പുതിയതായി നടപടിയെടുക്കാൻ നിർദേശിച്ചത്.
എന്നാൽ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചശേഷമാണു ഗൂഢാലോചനക്കേസിൽ പി. ജയരാജനടക്കം ആറു പ്രതികൾക്കെതിരേ കോടതി യുഎപിഎ പ്രകാരം നടപടിയെടുത്തത്. ]
അതിനാൽ ഇവരുടെ ഹർജി നിലനിൽക്കില്ലെന്നു വ്യക്തമാക്കി തള്ളുകയായിരുന്നു.
"പ്രതികളെ സഹായിക്കുന്ന നിലപാടെടുക്കാൻ സർക്കാരിന് എങ്ങനെ കഴിയുന്നു '
കൊച്ചി: കതിരൂർ മനോജ് വധക്കേസിലെ പ്രതികൾക്കെതിരേ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ (യുഎപിഎ) പ്രകാരം നടപടിയെടുക്കുന്നതിനെ എതിർക്കുന്ന സംസ്ഥാന സർക്കാർ രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുകയാണെന്നു ഹൈക്കോടതിയുടെ വിമർശനം. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ ക്രമസമാധാന ചുമതലയുള്ള സംസ്ഥാന സർക്കാരിന് എങ്ങനെ ഈ കേസിലെ പ്രതികളെ സഹായിക്കുന്ന നിലപാടെടുക്കാൻ കഴിയുമെന്നു ഹൈക്കോടതി ചോദിച്ചു. ഈ കേസിൽ യുഎപിഎ ചുമത്താൻ കഴിയില്ലെന്ന സർക്കാർ വാദം ദൗർഭാഗ്യകരമാണ്. ഒരു കേസിന്റെ അന്വേഷണം സർക്കാരിന്റെ എതിർപ്പ് മറികടന്നു ഹൈക്കോടതി സിബിഐക്കു വിട്ടാൽ പിന്നീട് പ്രോസിക്യൂഷൻ അനുമതിക്കു സർക്കാരിന്റെ തന്നെ അനുമതി വേണമെന്നു പറയാനാവുമോയെന്നു കോടതി ചോദിച്ചു. സർക്കാരിന്റെ എതിർപ്പിനെ മറികടന്നു സിബിഐ അന്വേഷിക്കുന്ന കേസിൽ സംസ്ഥാന സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വാങ്ങണമെന്നു പറയുന്നതിൽ എന്തു കാര്യമാണുള്ളത്. സർക്കാർ സന്തോഷത്തോടെ സിബിഐക്കു വിട്ട കേസാണിത്. പിന്നീട് പ്രോസിക്യൂഷൻ അനുമതി സിബിഐ തേടിയില്ലെന്നു വിലപിക്കേണ്ട കാര്യമില്ല. ഈ കേസിൽ സംസ്ഥാന സർക്കാരിന്റെ അനുമതി കിട്ടുമെന്നു സിബിഐ പ്രതീക്ഷിക്കണോ. സംസ്ഥാന സർക്കാരിൽനിന്നു പ്രോസിക്യൂഷൻ അനുമതി വാങ്ങണമെന്നു പറയുന്നതു പരിഹാസ്യമാണെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
അപ്പീൽ നൽകും: സിപിഎം
കണ്ണൂർ: കതിരൂർ മനോജ് വധക്കേസിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരേ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകുമെന്ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
കതിരൂർ മനോജ് വധം: പി. ജയരാജനടക്കം ആറു പ്രതികളുടെ ഹർജി തള്ളി
12:49 AM Mar 16, 2018 | Deepika.com