തിരുവനന്തപുരം: കുടിശികയെ തുടർന്നു ജല അഥോറിറ്റി ഓഫിസുകളിലേയും പന്പു ഹൗസുകളുടെയും വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു . പന്പു ഹൗസുകളുടെ ഫ്യൂസ് ഊരിയതു സംസ്ഥാനത്തെ ജല വിതരണത്തെ ഗുരുതരമായി ബാധിച്ചേക്കും. ഇക്കാര്യം ജല വിഭവ മന്ത്രി മാത്യു ടി. തോമസ്, മുഖ്യമന്ത്രി പിണറായി വിജയന്റെയും വൈദ്യുതി മന്ത്രി എം.എം. മണിയുടെയും ശ്രദ്ധയിൽപെടുത്തി.
പന്പ് ഹൗസുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചെങ്കിൽ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ടു വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള നിർദേശം നൽകുമെന്നു മന്ത്രി എം.എം. മണി അറിയിച്ചു.കോഴിക്കോട്, എറണാകുളം ജല അഥോറിറ്റി ഓഫിസുകളിലെ വൈദ്യുതി ബന്ധമാണു വിച്ഛേദിച്ചത്. ജലവിഭവ വകുപ്പിന്റെ മറ്റ് ഓഫിസുകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ജല അഥോറിറ്റി വൈദ്യുതി ബിൽ ഇനത്തിൽ കോടികളുടെ കുടിശികയാണു വരുത്തിയത്. സാന്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വൈദ്യുതി കുടിശികയുള്ള സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് അടക്കമുള്ള നടപടി സ്വീകരിക്കാൻ അടുത്തിടെ ചുമതലയേറ്റ വൈദ്യുതി ബോർഡ് ചെയർമാൻ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ഫ്യൂസ് ഊരൽ നടപടി തുടങ്ങിയത്.
ജല അഥോറിറ്റിയുടെ ഫ്യൂസ് ഊരി വൈദ്യുതി ബോർഡ്
12:49 AM Mar 16, 2018 | Deepika.com