കോട്ടയം: സർക്കാരിന്റെ പുതിയ മദ്യനയം പൊതുസമൂഹത്തിന് ദുരന്തം വിതയ്ക്കുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി.
ഏപ്രിൽ രണ്ടിന് പ്രാബല്യത്തിൽ വരുന്ന മദ്യനയത്തിനെതിരേ അടിയന്തിരമായി പ്രക്ഷോഭ പരിപാടികൾക്ക് രൂപംനൽകുമെന്നും സമിതി അറിയിച്ചു. മദ്യനിരോധനത്തിന്റെ ഘട്ടങ്ങൾ അട്ടിമറിച്ച് യഥേഷ്ടം മദ്യശാലകൾ തുടങ്ങാനാവുംവിധം രൂപവത്കരിക്കപ്പെട്ട നയം കടുത്ത ജനവഞ്ചനയാണ്. തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ നഗ്നമായ ലംഘനവും അബ്കാരികളെ തലോടുന്നതുമായ നയമാണിത്. ബാറുകളുടെ പ്രവർത്തനസമയം വർധിപ്പിച്ചതും മദ്യശാലകളുടെ ദൂരപരിധി കുറച്ചതും ജനവിരുദ്ധമാണ്. മദ്യംമൂലം ദുരിതവും ദുരന്തവും അനുഭവിക്കേണ്ടിവരുന്ന ജനവിഭാഗം തിരിച്ചടി നൽകിയാൽ അതിശയിക്കാനില്ലെന്നും സമിതി അഭിപ്രായപ്പെട്ടു.
കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് റെമജിയൂസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ്, ബിഷപ് ഡോ. ക്രിസ്തുദാസ്, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ചാർലി പോൾ, പ്രസാദ് കുരുവിള, ഫാ. പോൾ കാരാച്ചിറ, യോഹന്നാൻ ആന്റണി, സിസ്റ്റർ ആനീസ് തോട്ടപ്പിള്ളി, രാജു വലിയാറ, ജോസ് ചെന്പിശേരി, തോമസുകുട്ടി മണക്കുന്നേൽ, ദേവസ്യ കെ. വർഗീസ്, ബനഡിക്ട് ക്രിസോസ്റ്റോം, തങ്കച്ചൻ വെളിയിൽ, തങ്കച്ചൻ കൊല്ലക്കൊന്പിൽ, ഷിബു കാച്ചപ്പള്ളി, ആന്റണി ജേക്കബ്, വൈ. രാജു എന്നിവർ പ്രസംഗിച്ചു.
മദ്യനയം: ഉടൻ പ്രക്ഷോഭം തുടങ്ങുമെന്നു കെസിബിസി മദ്യവിരുദ്ധസമിതി
12:32 AM Mar 16, 2018 | Deepika.com