മറയൂർ: തേനി കുരങ്ങണി മലയിൽ കാട്ടുതീയിൽപ്പെട്ട ട്രെക്കിംഗ് സംഘം വനത്തിനുള്ളിൽ പ്രവേശിച്ചതു തമിഴ്നാട് വനംവകുപ്പിന്റെ അനുമതിയോടെയെന്നു വെളിപ്പെടുത്തൽ. ഒരാൾക്ക് 200 രൂപ വീതം പ്രവേശന ഫീസും വനംവകുപ്പിനു നൽകിയിരുന്നതായി ട്രെക്കിംഗിനു നേതൃത്വം നൽകിയ പ്രഭു (30) പോലീസിനു നല്കിയ മൊഴിയിൽ പറയുന്നു. തേനി കാണാവിളക്ക് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ശേഖറിനു മുൻപിലാണ് കണ്ണൻ, സവിത എന്നിവരോടൊപ്പമെത്തി പ്രഭു മൊഴിനൽകിയത്. മൊഴി പുറത്തുവന്നതോടെയാണ് മുന്തൽ ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥൻ ജയ്സിംഗിനെ സസ്പെൻഡ് ചെയ്തു.
മൊഴി ഇപ്രകാരം: ചെന്നൈ കേന്ദ്രമായ ടൂർ ദി ഇന്ത്യാ ഹോളിഡേയുടെ കീഴിൽ ഈറോഡ് മേഖലയിൽനിന്നു പ്രഭുവിന്റെയും ഫേസ് ബുക്ക് സുഹൃത്തായ സതീഷ് കുമാറിന്റെയും നേതൃത്വത്തിലാണ് 12 അംഗ ടീം ചെന്നൈമലൈയിൽനിന്നു കുരങ്ങണിയിലേക്കു യാത്രതിരിച്ചത്. ഇവരോടൊപ്പം ഈറോഡ് സ്വദേശികളായ കണ്ണൻ, വിവേക്, ശക്തികല, സവിത, ദിവ്യ, നേഹ, തമിഴ് ശെൽവൻ, തിരുപ്പൂർ സ്വദേശികളായ രാജശേഖർ, സാധന, ഭാവന എന്നിവരാണുണ്ടായിരുന്നത്.
ശനിയാഴ്ച രാവിലെ കുരങ്ങണി മലയിലെത്തിയ സംഘം പ്രഭാതഭക്ഷണം കഴിച്ചിട്ടു മുന്തൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ ഒരാൾക്ക് 200 രൂപ വീതം നല്കി. പ്രാദേശിക ഗൈഡ് രഞ്ജിത്തിന്റെ നേതൃത്വത്തിൽ ഒൻപതിന് നരിപ്പെട്ടി, ഒറ്റമരം വഴി നടന്നു വൈകുന്നേരം ആറോടെ കൊളുക്കുമല ക്യാന്പ് ഷെഡിലെത്തി. അവിടെവച്ചാണ് 26 പേരടങ്ങിയ മറ്റൊരു സംഘം സമീപത്തു താമസിക്കുന്നതു ശ്രദ്ധയിൽപ്പെട്ടത്. ചെന്നൈ സ്വദേശി അരുണാണ് ഈ സംഘത്തെ നയിച്ചിരുന്നത്.
മിന്നൽ പോലെ തീ
ഞായറാഴ്ച രാവിലെ സംഘാംഗങ്ങൾ കൊളുക്കുമല തേയില ഫാക്ടറി സന്ദർശിച്ചു. അരുണിന്റെ സംഘത്തിലെ നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന മൂന്നു സ്ത്രീകൾ ജീപ്പിൽ സൂര്യനെല്ലിവഴി തിരികെ പോന്നു.
അരുണിന്റെ സംഘമാണ് കുരങ്ങണിയിലേക്ക് ആദ്യം ഇറങ്ങിയത്. ഒരു മണിക്കൂറിനു ശേഷമാണ് പ്രഭുവും സംഘവും ഇറങ്ങിയത്. ഒറ്റമരത്ത് എത്തിയപ്പോൾ മറ്റുള്ളവർ ഭക്ഷണം കഴിക്കുന്നതുകണ്ടു. അവരോടൊപ്പം വിശ്രമിച്ചു. ഇതിനിടെ, ഗൈഡ് രഞ്ജിത് കാട്ടുതീയെക്കുറിച്ചു സൂചന നല്കി. മറ്റൊരു വഴിയിലൂടെ പോകാമെന്നു പറയുകയും ചെയ്തു.
പറഞ്ഞുതീരുന്നതിനുമുന്പ് കാട്ടുതീ ചുറ്റിവളഞ്ഞു. അംഗങ്ങൾ ചിതറിയോടി. പ്രഭു, രഞ്ജിത്്, സാധന, ഭാവന, നേഹ, രാജശേഖർ എന്നിവരും അരുണ്‍ സംഘത്തിലെ മൂന്നു സ്ത്രീകളും തീയിൽനിന്നു രക്ഷപ്പെട്ടു.
നരിപ്പെട്ടി കുരങ്ങണി ഗ്രാമവാസികളും പോലീസും വനംവകുപ്പും ചേർന്നു പരിശോധന നടത്തിയപ്പോൾ കൂടെയുണ്ടായിരുന്ന തമിഴ് ശെൽവൻ, വിവേക്, ദിവ്യ എന്നിവരും അരുണ്‍ സംഘത്തിലെ നാലു സ്ത്രീകളും മരിച്ചതായിട്ടാണ് അറിയാൻ കഴിഞ്ഞത്.
കാറ്ററിംഗ് ആൻഡ് ടൂറിസം മാനേജ്മെന്റ് ബിരുദധാരിയാണ് പ്രഭു. അംഗങ്ങളിൽനിന്ന് 3,200 രൂപയും 12 വയസിൽ താഴെയുള്ള കുട്ടികളിൽനിന്ന് 1,600 രൂപയും സംഘാടകർ വാങ്ങിയിരുന്നതായി പ്രഭു പറയുന്നു.
ട്രെക്കിംഗ് അനുമതിയോടെ; തമിഴ്നാട് വനംവകുപ്പ് പ്രതിക്കൂട്ടിൽ
12:50 AM Mar 14, 2018 | Deepika.com