നിലമ്പൂർ: പ്രണയം നടിച്ചു യുവതികളെയും കുടുംബിനികളെയും മാനഭംഗപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുക്കുന്ന യുവാവിനെ നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുമ്പളങ്ങി സ്വദേശി കുറുപ്പശേരി പ്രവീണ് ജോർജ് എന്ന മണവാളൻ പ്രവീണിനെ (36) യാണു കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നു നിലമ്പൂർ സിഐ കെ.എം. ബിജുവും സംഘവും അറസ്റ്റ് ചെയ്തത്.
മൊബൈൽ ഫോൺ മുഖേന പരിചയപ്പെട്ടു യുവതികളുടെ വിശ്വസ്തനായശേഷം തന്ത്രപരമായി പണവും ആഭരണങ്ങളും തട്ടിയെടുക്കുകയായിരുന്നു ഇയാൾ. വണ്ടൂർ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. വിവാഹം കഴിക്കാമെന്നും തുടർന്ന് താമസിക്കാനുള്ള വാടക വീട് നോക്കാമെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പും പീഡനവും. വാടകവീട് നോക്കാൻ എന്ന വ്യാജേന നിലമ്പൂർ ചന്തക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ എത്തിച്ചശേഷം കോളയിൽ മദ്യം ചേർത്തു കുടിപ്പിച്ച ശേഷം യുവതിയെ മാനഭംഗപ്പെടുത്തുകയും യുവതി അണിഞ്ഞിരുന്ന 15 പവൻ സ്വർണാഭരണങ്ങളുമായി മുങ്ങുകയും ചെയ്ത കേസിലാണ് അറസ്റ്റിലായത്.
മിസ്ഡ് കോളിലൂടെ സ്ത്രീകളെ പരിചയപ്പെടുന്ന ഇയാൾ നമ്പർ മാറി പോയതാണെന്ന് ആദ്യം പറയും. പിന്നീട് പലപ്പോഴായി വിളിച്ചു സ്ത്രീകളുമായി പരിചയത്തിലാകും. തുടർന്ന് ഇൗ സ്ത്രീകളുടെ പേരിൽ സിം കാർഡുകൾ എടുപ്പിക്കും. ഇങ്ങനെ എടുക്കുന്ന നമ്പറുകളിൽ നിന്നാണു മറ്റു സ്ത്രീകളെ വിളിച്ചിരുന്നത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ നിർദേശ പ്രകാരം പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിൽ നിലമ്പൂർ സിഐ കെ.എം. ബിജു, എസ്ഐ സി. പ്രദീപ് കുമാർ, റെന്നിഫിലിപ്പ്, എം. മനോജ്, പി.സി. വിനോദ്, ടി. ബിനോബ്, ജാബീർ, ജയരാജ്, റൈഹാനത്ത് തുടങ്ങിയവരാണ് ഇയാളെ വലയിലാക്കിയത്.
പീഡനം,തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
12:39 AM Mar 14, 2018 | Deepika.com