രാജാക്കാട് /തേനി: കേരള - തമിഴ്നാട് അതിർത്തി മേഖലയായ തേനി കുരങ്ങണിയിലുണ്ടായ കാട്ടുതീ അപകടത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി തമിഴ്നാട് സർക്കാർ. സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു. വനമേഖലകളിൽ നടക്കുന്ന അനധികൃത ട്രെക്കിംഗിനെകുറിച്ചും അന്വേഷിക്കും.
സംഭവവുമായി ബന്ധപ്പെട്ട് തേനി റേയിഞ്ച് ഓഫീസർ ജയ്സിംഗിനെ സസ്പെൻഡ് ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥർ പാസ് നൽകിയാണു ചെന്നൈ ട്രെക്കിംഗ് ക്ലബ് അംഗങ്ങളെ കുരങ്ങണി മലയിലേക്കു കയറ്റിവിട്ടതെന്നു തമിഴ്നാട് പോലിസിനു കാട്ടുതീയിൽ പൊള്ളലേറ്റവർ മൊഴിനൽകി. അനുമതിയില്ലാത്ത പാതയിലൂടെയാണ് ട്രെക്കിംഗ് സംഘം സഞ്ചരിച്ചതെന്നു തേനി എസ്പിയും വ്യക്തമാക്കി. ഇതേത്തുടർന്നാണ് റേയിഞ്ച് ഓഫീസറെ സസ്പെൻഡ് ചെയ്തത്. പൊള്ളലേറ്റ് മധുരയിലെ ആശുപത്രികളിൽ കഴിയുന്ന 27 പേരിൽ ഏഴുപേരുടെ നില ഗുരുതരമായി തുടരുകയാണ്. കാട്ടുതീ ഉണ്ടാകാനിടയായ സഹചര്യം, അനധികൃത ട്രെക്കിംഗ് അനുവദിച്ചതിൽ ഉദ്യോഗസ്ഥരുടെ പങ്ക് തുടങ്ങിയവയെക്കുറിച്ചും സമഗ്രമായി അന്വേഷണം നടത്തും. അപകടത്തിൽപെട്ടവർ എത്തിയ ചെന്നൈയിൽനിന്നുള്ള ട്രക്കിംഗ് ക്ലബിന്റെ പ്രവർത്തനം അനധികൃതമാണെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ക്ലബിനെതിരെയും നിയമനടപടി ആരംഭിച്ചു.
വേനലിൽ വനമേഖലയിൽ ട്രെക്കിംഗ് നിരോധിച്ച കേരള സർക്കാരിന്റെ നിലപാടു തമിഴ്നാടും പിൻതുടർന്നേക്കും. കേരളവുമായി സഹകരിച്ചു നടത്തുന്നതിനെക്കുറിച്ചും തമിഴ്നാട് ആലോചിക്കുന്നുണ്ട്. ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിച്ചുചേർക്കും. കാട്ടിനുള്ളിലെ അനധികൃത ടെന്റുകൾ, താമസ ഇടങ്ങൾ എന്നിവയേക്കുറിച്ചും വനംവകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്. തേനി ജില്ലാ ഭരണകൂടത്തിനായിരിക്കും പ്രാഥമിക അന്വേഷണത്തിന്റെ ചുമതല. അപകടത്തിൽ 40 ശതമാനത്തിലധികം പൊള്ളലേറ്റ 27 പേരാണ് ചികിത്സയിലുള്ളത്. മധുര മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രിയിലുമായിട്ടാണ് ചികിത്സ. ചിലർക്ക് 80 ശതമാനത്തിലധികം പൊള്ളലുണ്ട്. കൊരങ്ങണി മലയിൽ കാട്ടുതീ അണഞ്ഞെങ്കിലും മറ്റിടങ്ങളിൽ കാട്ടുതീ പ്രത്യക്ഷമായിട്ടുണ്ട്.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സഹായധനവും തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കാട്ടുതീയിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു നാലുലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരുലക്ഷത്തി അൻപതിനായിരവുമാണ് തമിഴ്നാട് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
വിശദീകരണവുമായി ചെന്നൈ ട്രെക്കിംഗ് ക്ലബ്
മൂന്നാർ: ചെന്നൈയിലെ പാലവാക്കത്തു പ്രവർത്തിക്കുന്ന ചെന്നൈ ട്രെക്കിംഗ് ക്ലബ് തുടർച്ചയായ രണ്ടാം ദിവസവും അടഞ്ഞു കിടക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ക്ലബിന്റെ പ്രതികരണമെത്തി. വനിതാദിനത്തോടനുബന്ധിച്ചു നടത്തിയ യാത്ര ദുരന്തമായതിൽ അനുശോചനമറിയിച്ചുകൊണ്ടാണ് ക്ലബ് ഫേസ്ബുക്കു കുറിപ്പുമായി പ്രത്യക്ഷപ്പെട്ടത്. അപകടത്തിൽപെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ക്ലബിന്റെ പോസ്റ്റിൽ പറയുന്നു.
കഴിഞ്ഞ 10 വർഷമായി കൊരങ്ങണി മലയിൽ ട്രെക്കിംഗ് നടത്തിവന്നിരുന്നതായും അവകാശപ്പെടുന്നുണ്ട്. ട്രെക്കിംഗിൽ ഏറെ അനുഭവസന്പത്തും ഈരംഗത്തു പ്രാവീണ്യമുള്ള നാലുപേർ സംഘത്തിലുണ്ടായിരുന്നുവെന്നും ഭാരവാഹികൾ സൂചിപ്പിച്ചിട്ടുണ്ട്. നിഷ, ദിവ്യ, അരുണ്, വിപിൻ എന്നിവരാണ് അവർ. ഇതിൽ അരുണ്, വിപിൻ എന്നിവർ രാജ്യത്തുടനീളം കഴിഞ്ഞ ഏഴു വർഷമായി ട്രക്കിംഗ് നടത്തിവരികയായിരുന്നുവെന്നും പറയുന്നു. ഇതിൽ ദിവ്യ മൂന്നുപേരെ രക്ഷിച്ച ശേഷം അപകടത്തിൽപെട്ടു മരിച്ചെന്നും കുറിപ്പിൽ പറയുന്നുണ്ട്.
വനം വകുപ്പുമായി ചേർന്നു നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്നും കാട്ടുതീ നേരിടാനായി മുന്നറിയിപ്പും സുരക്ഷാ സംവിധാനങ്ങളും സ്വീകരിച്ചിരുന്നെന്നും ക്ലബ് പറയുന്നു.
കാട്ടുതീയെക്കുറിച്ചു മുന്നറിയിപ്പു നൽകിയിരുന്നതായി സൂചന
മൂന്നാർ: കാട്ടുതീയെക്കുറിച്ചു മുന്നറിയിപ്പുനൽകുന്ന ഉത്തരാഖണ്ഡിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ കൊരങ്ങണി കാട്ടുതീയെക്കുറിച്ചു മുന്നറിയിപ്പു നൽകിയിരുന്നതായി വിവരം. മുന്നറിയിപ്പുണ്ടായിട്ടും വനംവകുപ്പ് ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
കാട്ടുതീ വിവരം ഇരുന്നൂറോളം വനം ഉദ്യോഗസ്ഥരെ അറിയച്ചിരുന്നതായാണു പറയുന്നത്. കൊരങ്ങണിയിൽ ആളുകൾ കയറിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് അവരെ രക്ഷിക്കാനുള്ള നടപടി മുന്പേ സ്വീകരിച്ചിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നെന്ന വാദം തമിഴ്നാട് വനംവകുപ്പിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. മുന്നറിയിപ്പു ലഭിച്ചിട്ടും ഉദ്യോഗസ്ഥർ അലംഭാവം കാട്ടിയിട്ടുണ്ടോ എന്നതും അന്വേഷണ വിഷയമാക്കിയിട്ടെണ്ടെന്നാണ് ലഭിക്കുന്ന വിവരം. വനത്തിനുള്ളിൽ ആളുകളെ കയറ്റിവിട്ടെന്ന ആരോപണത്തെത്തുടർന്ന് തേനി റേയിഞ്ചിലെ ബോഡിനായ്ക്കന്നൂർ ഫോറസ്റ്റർ ജയ്സിങ്ങിനെ അന്വേഷണ വിധേയമായി സസ്പെൻഡുചെയ്തിട്ടുണ്ട്. തേനി ഡിഎഫ്ഒ രാജേന്ദ്രനാണ് നടപടിയെടുത്തത്. തീ പടരാൻ സാഹചര്യമുണ്ടായിരിക്കെ അതിനു വേണ്ടത്ര മുൻകരുതൽ സ്വീകരിക്കാതെ ആൾക്കാരെ വനത്തിനുള്ളിലേക്കു കടത്തിവിട്ടതിനാണ് നടപടി.
കൊരങ്ങണി മലയടിവാരത്തിൽ താമസിക്കുന്ന ഗ്രാമീണരിൽ ആരെങ്കിലുമാണോ തീവച്ചതെന്നതും അന്വേഷിക്കുന്നുണ്ട്. ഗ്രാമത്തിനോടുചേർന്നു മാലിന്യങ്ങൾ കത്തിക്കുന്നതു പതിവാണെന്നും ഇങ്ങനെ കത്തിക്കുന്നതിനിടയിൽ തീ കാട്ടിലേക്കു പടർന്നതാകാമെന്നുമാണ് കരുതുന്നത്. ഗ്രാമവാസികളെ ഇക്കാര്യത്തെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
കൊരങ്ങണി മലയിലേക്കു സഞ്ചാരികളെയെത്തിച്ച ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചെന്നൈ ട്രക്കിംഗ് ക്ലബിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. റവന്യൂ വകുപ്പാണ് സ്ഥാപനത്തെക്കുറിച്ച് അന്വേഷിക്കുന്നത്. തഹസിൽദാർ ഏഴുമലൈയുടെ നേതൃത്വത്തിലാണ് അന്വേഷണം.
കുരങ്ങണി കാട്ടുതീ അപകടം : സമഗ്ര അന്വേഷണം തുടങ്ങി; തേനി റേയിഞ്ച് ഓഫീസർക്ക് സസ്പെൻഷൻ
12:39 AM Mar 14, 2018 | Deepika.com