പത്തനാപുരം: പ്രവാസി സംരംഭകന്റെ മരണം സംബന്ധിച്ച കേസിൽ റിമാൻഡിലാവുകയും പിന്നീട് സെഷന്‍സ് കോടതിയില്‍നിന്ന് ജാമ്യം ലഭിച്ച എഐവൈഎഫ് നേതാക്കള്‍ക്കു സ്വീകരണം നല്കിയതു വിവാദമായി.
എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് വിളക്കുടി മണ്ണൂര്‍കിഴക്കേതില്‍ വീട്ടില്‍ എം. എസ്. ഗിരീഷ് (21), നേതാക്കളായ ഇളമ്പല്‍ ചീവോട് പാലോട്ട് മേലേതില്‍ ഇമേഷ് (34), ചീവോട് സതീഷ് ഭവനില്‍ സതീഷ് (32) എന്നിവരാണ് ജാമ്യത്തിലിറങ്ങിയത്.
എഐവൈഎഫ് നേതാക്കൾ വർക്ക്ഷോപ്പ് തുടങ്ങാനുള്ള സ്ഥലത്തു കൊടി കുത്തിയതു മൂലമാണ് സുഗതൻ മരിച്ചതെന്ന ആരോപണം നിലനിൽക്കെയാണ് സ്വീകരണമൊരുക്കിയത്.
സ്വീകരണയോഗത്തില്‍ എഐവൈഎഫ് മണ്ഡലം സെക്രട്ടറി എം മഹേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജഗത് ജീവന് ലാലി പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് എസ് .വിനോദ് കുമാര്‍, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം ജെ. ജയശങ്കര്‍, സിപിഐ കുന്നിക്കോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം. അജിമോഹന്‍, ഇളമ്പല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം. ഗിരീഷ്, എഐടിയുസി മണ്ഡലം പ്രസിഡന്റ് ബി ഷാജഹാന്, വൈ. നാസര്‍, അനു, വിജയകുമാര്‍, മിഥുന് എന്നിവരാണു സ്വീകരണത്തിനു നേതൃത്വം നല്‍കിയത്.
പ്രവാസിയുടെ മരണം: ജാമ്യത്തിലിറങ്ങിയ എഐവൈഎഫ് നേതാക്കളുടെ സ്വീകരണം വിവാദമായി
12:39 AM Mar 14, 2018 | Deepika.com