കോട്ടയം: കപ്പ് ലംബ് അഥവാ റബർ ചണ്ടി ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്ന ടയർ വ്യവസായികളുടെ സമ്മർദത്തിനു കേന്ദ്രം വഴങ്ങുന്നു.
ഇറക്കുമതി ചെയ്യുന്ന റബർ ചണ്ടിക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (ബിഐഎസ്) നിശ്ചയിക്കാൻ ടയർ വ്യവസായികളുടെ അസോസിയേഷന്റെ (ആത്മ) സമ്മർദത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് 23നു കൊച്ചി സ്പെഷൽ ഇക്കണോമിക് സോണ് ഡെവല്മെന്റ് കമ്മീഷണറുടെ ഓഫീസിൽ രാവിലെ 10.30നാണ് യോഗം ചേരുന്നത്.
ഷീറ്റ് റബറിന് ആവശ്യമോ ലാറ്റക്സിനേക്കാൾ വിലയോ വിപണന സാധ്യതയോ ഇല്ലാതാക്കുന്ന ചണ്ടി ഇറക്കുമതി വന്നാൽ റബർ കൃഷിയും കർഷകരും തീരും.
ചിരട്ടപ്പാൽ ഇറക്കുമതി വേണ്ടെന്ന കേന്ദ്രവാണിജ്യമന്ത്രാലയത്തിന്റെ മുൻനിലപാടിനെ വെട്ടിനിരത്തിയ ടയർ ലോബിയുടെ സമ്മർദത്തിലാണു പ്രധാനമന്ത്രിയുടെ ഓഫീസ് വ്യവസായികൾക്കുവേണ്ടി ഇടപെട്ടിരിക്കുന്നത്. റബർ ബോർഡിന്റെ പ്രതിനിധി, സാങ്കേതിക വിദഗ്ധർ, ടയർ-ലാറ്റക്സ് കന്പനി പ്രതിനിധികൾ എന്നിവരെയാണു ക്രംബ് ചർച്ചയ്ക്കു വിളിച്ചിരിക്കുന്നത്. കർഷകരുടെയോ കർഷക സംഘടനകളുടെ പ്രതിനിധികൾക്കോ മുതലാളിമാരുടെ ചർച്ചയിൽ പങ്കാളിത്തമില്ല.
ഈ സമിതിയിൽ ഇടംനേടിയിരിക്കുന്ന മുൻ റബർ ബോർഡ് സാങ്കേതിക വിദഗ്ധൻ ക്രംബ് ഇറക്കുമതിയെ അനുകൂലിച്ചും ഇറക്കുമതി ചണ്ടിക്കുണ്ടാവേണ്ട നിലവാരം സംബന്ധിച്ചുമുള്ള പഠനറിപ്പോർട്ട് ചർച്ചയിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ഇതോടകം നൽകിക്കഴിഞ്ഞു.
റബർ ഷീറ്റിന് നഷ്ടവിലയായ 120 രൂപ കിട്ടുന്ന ഇപ്പോഴത്തെ സാഹചര്യവും ഇല്ലാതാക്കി പരമാവധി 40 രൂപയ്ക്ക് പച്ചച്ചണ്ടി ഇറക്കുമതി ചെയ്ത് ടയർ ഫാക്ടറികളോടു ചേർന്നു ചെറിയ ചെലവിൽ ക്രംബായി മാറ്റാനാണ് നീക്കം.
ആസന്ന ഭാവിയിൽ റബർ ഷീറ്റ് വാങ്ങാൻ ടയർ വ്യവസായികൾ മാർക്കറ്റിലെത്തില്ലെന്നു ചുരുക്കം. ചിരട്ടയിൽ വീഴുന്ന ലാറ്റക്സ് ഷീറ്റാക്കി മാറ്റാതെ പിറ്റേന്ന് ചണ്ടിയായി ശേഖരിക്കുന്നതാണ് കപ് ലംബ്. മലേഷ്യ, ഇന്തോനേഷ്യ, തായ്ലാൻഡ് ഉൾപ്പെടെ പ്രധാന റബർ ഉത്പാദകരേറെയും ചിരട്ടപ്പാൽ തോട്ടങ്ങളിൽതന്നെ സംഭരിച്ച് വ്യാപാരികൾക്കു നേരിട്ടുവിൽക്കുകയാണ്. ഏജൻസികൾ മുഖേന നിസാരവിലയ്ക്ക് കംപ് ലംബ് തുറമുഖങ്ങളിലെത്തിച്ച് ഫാക്ടറികളിൽ ബ്ലോക്ക് റബറാക്കി ടയർ നിർമിക്കാനാണ് ടയർ ഉടമകളുടെ പൊതുതീരുമാനം.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ അനുമതിയില്ലാത്തതിനാൽ ഇപ്പോൾ ചിരട്ടപ്പാൽ അഥവ ചണ്ടിപ്പാൽ ഇറക്കുമതി ചെയ്യാനാവില്ല. ഇറക്കുമതിക്കു പറ്റിയ ചണ്ടിയുടെ ഗുണമേന്മ നിശ്ചയിക്കാനാണ് അടുത്തയാഴ്ചത്തെ കൊച്ചി യോഗം ചേരുന്നത്. ഗുജറാത്ത് തുറമുഖത്ത് ചണ്ടിയെത്തിച്ച് അവിടെ സംസ്കരിക്കാൻ പറ്റിയ ഫാക്ടറികൾ പ്രധാന ടയർ കന്പനികളെല്ലാം പണി പൂർത്തിയാക്കിക്കഴിഞ്ഞു.
ചണ്ടിപ്പാൽ ഇറക്കുമതി ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് ബ്ലോക്ക് റബർ ഉത്പാദകരുടെ സംഘടന ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇറക്കുമതി അനുവദിക്കരുതെന്നാണ് അന്ന് റബർ ബോർഡ് സത്യവാങ്മൂലത്തിൽ നിലപാട് സ്വീകരിച്ചത്.
ഈ സ്ഥിതി നിലനിൽക്കെയാണ് ടയർ വ്യവസായികൾ പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ച് ഇത്തരമൊരു നീക്കം നടത്തുന്നത്. ഒട്ടുപാൽ നേരിട്ട് ഇറക്കുമതി ചെയ്യാനും ടയർ കന്പനികൾ ചർച്ച നടത്തുന്നുണ്ട്.
റെജി ജോസഫ്
റബർ കർഷകരെ വെട്ടിനിരത്തി ചിരട്ടപ്പാൽ ഇറക്കാൻ ടയർ കന്പനി തീരുമാനം
12:39 AM Mar 14, 2018 | Deepika.com