ആലപ്പുഴ: മാധ്യമസ്വാതന്ത്ര്യത്തിനു നിയന്ത്രണങ്ങളുള്ള കാലഘട്ടമാണ് ഇപ്പോഴെന്നു വിയറ്റ്നാം യുദ്ധഭീകരത ലോകത്തിനു മുന്പിൽ അവതരിപ്പിച്ച വിശ്വപ്രശസ്ത ഫോട്ടോഗ്രാഫറും പുലിറ്റ്സർ പുരസ്കാര ജേതാവുമായ നിക്ക് ഉട്ട്. ആലപ്പുഴ പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് എല്ലാ മേഖലകളിലും മാധ്യമപ്രവർത്തനത്തിനു നിയന്ത്രണങ്ങളായി. കാലം മാറുന്നതനുസരിച്ചു നിയന്ത്രണങ്ങൾ കൂടിക്കൂടി വരികയാണ്. ഇന്നായിരുന്നു താൻ അതുപോലൊരു ചിത്രം പകർത്തിയിരുന്നതെങ്കിൽ അതു ലോകം അറിയുകയില്ലായിരുന്നെന്നും നിക്ക് ഉട്ട് പറഞ്ഞു.
വിയറ്റ്നാം യുദ്ധമേഖലയിലേക്കു പോകുന്പോൾ മാധ്യമപ്രവർത്തകൻ എന്ന തിരിച്ചറിയൽ രേഖ കാണിച്ചാൽ ചിത്രങ്ങൾ പകർത്താമായിരുന്നു. ഇന്നതുപോലെ സാധിക്കുമോയെന്നു സംശയമാണ് - അദ്ദേഹം പറഞ്ഞു.
യുദ്ധരംഗത്തുനിന്നു നഗ്നയായി ഒരു പെൺകുട്ടി ജീവനുംകൊണ്ടു നിലവിളിച്ചോടുന്ന നിക്ക് ഊട്ടിന്റെ ചിത്രമാണ് വിയറ്റ്നാം യുദ്ധത്തിനെതിരേ ലോകമനഃസാക്ഷിയെ ഉണർത്തിയത്.
വാർത്തകളും ചിത്രങ്ങളും തേടി ദൂരേക്കു പോകേണ്ട, നമുക്കു ചുറ്റും അവയുണ്ട്. അതു കണ്ടെത്തുക, വ്യത്യസ്തമായ കാഴ്ചകൾ പകർത്തുക എന്നതാണ് ഒരു ഫോട്ടോഗ്രാഫറുടെ ദൗത്യം- നിക്ക് കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരിന്റെയും മീഡിയ അക്കാദമിയുടെയും പ്രത്യേക അതിഥിയായി എത്തിയ അദ്ദേഹം കേരള സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് ആലപ്പുഴ യിലും എത്തിയത്. ലോസ് ആഞ്ചലസ് ടൈംസ് പിക്ചർ എഡിറ്റർ റൗൾ റോ, ഓസ്കർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല എന്നിവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പ്രസ്ക്ലബ് പ്രസിഡന്റ് വി.എസ്. ഉമേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജി. ഹരികൃഷ്ണൻ സ്വാഗതവും ട്രഷറർ അംജത് പി. ബഷീർ നന്ദിയും പറഞ്ഞു.
ആ വിയറ്റ്നാം ചിത്രം ഇന്നായിരുന്നെങ്കിൽ പുറംലോകം കാണില്ലായിരുന്നു: നിക്ക് ഉട്ട്
12:20 AM Mar 14, 2018 | Deepika.com