തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻപ്രായം ഉയർത്തുന്നതു പരിഗണനയിൽ ഇല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം, കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താനുള്ള ശിപാർശ സർക്കാരിന്റെ പരിഗണനയിലുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല, ചർച്ച ചെയ്തു വരികയാണ്- മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ, കെഎസ്ആർടിസി ജീവനക്കാരെ മറയാക്കി സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കാനുള്ള നീക്കമാണു സർക്കാർ നടത്തുന്നതെന്നു പ്രതിപക്ഷം ആരോപിച്ചു. കെഎസ്ആർടിസിയിൽ പെൻഷൻ പ്രായം കൂട്ടിയാൽ ശക്തമായ സമരം നടത്തും. ആയിരക്കണക്കിനു യുവജനങ്ങളുടെ തൊഴിൽ അവസരമാണു നഷ്ടമാക്കുന്നതെന്ന് ആരോപിച്ചു പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.
സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താനുള്ള മറയാക്കി കെഎസ്ആർടിസിയെ ഉപയോഗിക്കുകയാണെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ വി.ടി.ബലറാം ആരോപിച്ചു. കഴിഞ്ഞ സർക്കാർ പെൻഷൻ പ്രായം ഏകീകരിച്ചപ്പോൾ സമരവുമായി രംഗത്തെത്തിയവരാണ് ഇപ്പോൾഇരട്ടത്താപ്പു കാട്ടുന്നതെന്നും ബലറാം ആരോപിച്ചു.
പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയ യുഡിഎഫ് സർക്കാരാണു ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയതെന്നും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. പങ്കാളിത്ത പെൻഷൻ പദ്ധതി നിർത്തലാക്കാൻ എൽഡിഎഫ് സർക്കാർ തയാറാണോയെന്നു വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഭരണപക്ഷത്തും പ്രതിപക്ഷത്തും ഇരിക്കുന്പോൾ ഇടതുപക്ഷം വൈരുധ്യാത്മക നിലപാടാണു സ്വീകരിക്കുന്നതെന്നു കേരള കോണ്ഗ്രസ് നേതാവ് കെ.എം. മാണി ആരോപിച്ചു. പ്രസംഗിച്ചിട്ടും വാക്കൗട്ട് നടത്താത്ത കേരള കോണ്ഗ്രസ് നിലപാടിനെതിരേ പി.സി. ജോർജ് രംഗത്തെത്തി. വാക്കൗട്ട് നടത്തുന്നെങ്കിൽ മാത്രം പ്രസംഗിക്കണമെന്ന കീഴ്വഴക്കം ലംഘിക്കരുതെന്നു സ്പീക്കറും നിർദേശിച്ചു. വി.കെ. ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ്, ഒ. രാജഗോപാൽ എന്നിവരും പ്രസംഗിച്ചു.
ബീഡി കടത്തു തടയും
അന്യസംസ്ഥാനങ്ങളിൽനിന്നുള്ള അനധികൃത ബീഡി കടത്തു തടയാൻ നടപടിയെടുക്കുമെന്നു മന്ത്രി ടി.പി.രാമകൃഷ്ണൻ. പശ്ചിമബംഗാളിൽനിന്നാണു നികുതിവെട്ടിച്ചു കൂടുതൽ ബീഡിയെത്തിക്കുന്നത്. ചെക്ക്പോസ്റ്റുകളിൽ കർശന പരിശോധന നടത്തും.
നേരത്തേയുണ്ടായിരുന്ന 14.5 ശതമാനം നികുതി ജിഎസ്ടിയിൽ 28 ശതമാനമായിട്ടുണ്ട്. ഇതിനാൽ ദിനേശ് ബീഡിക്കടക്കം വില കൂട്ടേണ്ടി വന്നു. 11,000 ബീഡി തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. ആഴ്ചയിൽ നാലു ദിവസമേ ഇവർക്കു തൊഴിൽ കിട്ടുന്നുള്ളൂ. ഇൻകം സപ്പോർട്ട് സ്കീമിന്റെ ആനുകൂല്യം ബീഡി വ്യവസായത്തിനു ലഭ്യമാക്കുന്നതും പരിഗണിക്കുമെന്നും എം.രാജഗോപാലന്റെ ശ്രദ്ധക്ഷണിക്കലിനു മന്ത്രി മറുപടി നൽകി.
കിരണിനെ ആക്രമിച്ചതു രാഷ്ട്രീയ വിരോധം മൂലമെന്നു മുഖ്യമന്ത്രി
തളിപ്പറന്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ, കാഞ്ഞിരങ്ങാട് കോളജിലെ ബിരുദ വിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ കിരണിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതിനു പിന്നിൽ രാഷ്ട്രീയവിരോധമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
ബിജെപി- ആർഎസ്എസ് പ്രവർത്തകരെ പ്രതികളാക്കി തളിപ്പറന്പ് പോലീസ് കേസെടുത്തിട്ടുണ്ട്. ഏഴുപേരെ അറസ്റ്റ് ചെയ്തു. ഏഴുപേരെക്കൂടി കിട്ടാനുണ്ട്. സിപിഎം വിട്ടവരെ ആക്രമിച്ച ശേഷം അതു പാർട്ടിയുടെ തലയിൽ കൊണ്ടുവയ്ക്കാൻ കണ്ണൂരിൽ ചിലരുടെ നേതൃത്വത്തിൽ ഗൂഢശ്രമം നടക്കുന്നതായി സബ്മിഷൻ അവതരിപ്പിച്ച ജെയിംസ് മാത്യു ആരോപിച്ചു.
മാന്ദ്യവിരുദ്ധ പാക്കേജിൽ ഈ വർഷം 50,000 കോടിയുടെ നിർമാണം
മാന്ദ്യവിരുദ്ധ പാക്കേജിൽ 50,000 കോടി രൂപയുടെ നിർമാണ പ്രവൃത്തികൾക്കു ഈ വർഷം തുടക്കമിടുമെന്നു ധനമന്ത്രി തോമസ് ഐസക്. ഇതിൽ 20,000 കോടി രൂപയുടെ നിർമാണത്തിന് അനുമതി നൽകിക്കഴിഞ്ഞു.
ആറു മാസത്തിനകം ചരക്കു സേവന നികുതി പിരിവു പൂർണതോതിലാകുമെന്നാണു പ്രതീക്ഷ. ഇതോടെ സാന്പത്തിക മുരടിപ്പിനു പരിഹാരമാകും. നോട്ട് നിരോധനത്തെ തുടർന്ന് ഉത്പാദന തകർച്ച നേരിടുന്നതിനിടയിൽ ചരക്കു സേവന നികുതി കൂടി ഏർപ്പെടുത്തിയതോടെ സാന്പത്തിക മേഖല വൻ തിരിച്ചടി നേരിട്ടത്. ഗൾഫ് നാടുകളിൽ നിന്നു വരവു നിലച്ചതും തിരിച്ചടിയായി. ഏപ്രിൽ മാസത്തോടെ കരാറുകാരുടെ മുഴുവൻ പണവും നൽകുമെന്നും എ.പി. അനിൽകുമാറിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടിയായി മന്ത്രി അറിയിച്ചു.
പെൻഷൻ പ്രായം: സർക്കാർ ജീവനക്കാരുടേത് വർധിപ്പിക്കില്ല, കെഎസ്ആർടിസിയിൽ കൂട്ടും: മുഖ്യമന്ത്രി
12:20 AM Mar 14, 2018 | Deepika.com