മലപ്പുറം: സംഘടനയ്ക്കുള്ളിൽ വിഭാഗീയതയുടെ വെല്ലുവിളികൾ നേതൃത്വത്തെ അലോസരപ്പെടുത്തിയെങ്കിലും തന്ത്രപരമായ നീക്കങ്ങളിലൂടെ വിമതവിഭാഗത്തെ നിശബ്ദരാക്കി മലപ്പുറത്തു നാലുനാൾ നീണ്ട സിപിഐ സംസ്ഥാന സമ്മേളനത്തിനു സമാപനമായി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗം സമ്മേളനത്തെ കൈപ്പിടിയിലൊതുക്കുകയായിരുന്നു.
സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും മുൻ മന്ത്രിയുമായ കെ.ഇ. ഇസ്മായിലിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം കാനത്തിനെതിരെ പടയൊരുക്കം നടത്താനാണ് മലപ്പുറത്തെത്തിയത്. എന്നാൽ ആദ്യദിനം തന്നെ കണ്ട്രോൾ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടു ഇസ്മായിലിനെ അവർ പ്രതിരോധത്തിലാക്കി. സാമ്പത്തിക ക്രമക്കേടും ആഡംബര ജീവിതവും ആരോപിച്ച് ഇസ്മായിലിനെതിരെ കണ്ട്രോൾ കമ്മീഷൻ റിപ്പോർട്ടിലുള്ള പരാമർശങ്ങൾ സമ്മേളനത്തിൽ വലിയ ചർച്ചയാക്കുകയായിരുന്നു.
ഈ റിപ്പോർട്ട് ആദ്യദിനം തന്നെ മാധ്യമങ്ങൾക്കു ചോർത്തിക്കൊടുത്തതു കാനം പക്ഷത്തുള്ളവരാണെന്ന ആരോപണവും ഇതോടെ ശക്തമായി. സമ്മേളന നടപടികളിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ ഇസ്മായിൽ പക്ഷത്തിനു കഴിയാതെവരികയും ചെയ്തു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു കാനത്തിനെതിരെ സ്ഥാനാർഥിയെ നിർത്താനുള്ള പിന്തുണയും നഷ്ടമാവുകയായിരുന്നു. മുൻ മന്ത്രി സി. ദിവാകരനെ മത്സരിപ്പിക്കാൻ ഇസ്മായിൽ പക്ഷം പരമാവധി ശ്രമിച്ചെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു.
കണ്ട്രോൾ കമ്മീഷൻ റിപ്പോർട്ട് പാർട്ടി കോണ്‍ഗ്രസിലേക്കു ഭേദഗതികളില്ലാതെ അയച്ചത് ഇസ്മായിലിനെതിരെ നടപടിയെടുക്കാൻ വേണ്ടിയാണെന്നും സൂചനകളുണ്ട്. കമ്മീഷൻ റിപ്പോർട്ടിനെതിരെ പരാതികളുള്ളവർക്കു അപ്പീൽ നൽകാമെന്നു സമ്മേളനത്തിനു ശേഷം കാനം രാജേന്ദ്രൻ മാധ്യമങ്ങളോടു പ്രതികരിച്ചതു ഇതിന്റെ സൂചനയാണെന്നറിയുന്നു.
സംസ്ഥാന കൗണ്‍സിൽ അംഗങ്ങളുടെ തെരഞ്ഞെടുപ്പിലും വിഭാഗീയത പ്രകടമായിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കൗണ്‍സിലിൽ കെ.ഇ. ഇസ്മായിലിനും അദ്ദേഹത്തിന്റെ പക്ഷത്തുള്ള നേതാക്കൾക്കും സ്ഥാനം ലഭിച്ചിട്ടുണ്ട്.
റിപ്പോർട്ടിനെതിരേ പരാതിയുള്ളവർക്ക് അപ്പീൽ നൽകാം: കാനം രാജേന്ദ്രൻ
01:47 AM Mar 05, 2018 | Deepika.com