വടക്കഞ്ചേരി: കുതിരാനിൽ ഇടതു തുരങ്കത്തിന്റെ ഇരുഭാഗത്തും അപകടാവസ്ഥയിൽ നിൽക്കുന്ന പാറക്കൂട്ടങ്ങൾ പൊട്ടിച്ചുനീക്കാൻ സ്ഥലം സന്ദർശിച്ച തൃശൂർ ജില്ലാ കളക്ടർ ഡോ. എ. കൗശിഗൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകി.
ഇടതുതുരങ്കത്തിന്റെ ഇരുന്പുപാലം ഭാഗത്തും മറുഭാഗമായ പടിഞ്ഞാറുഭാഗത്തും ദുരന്ത സാധ്യതയുള്ള നിലയിലാണ് നാല്പതടിയോളം ഉയരത്തിൽ പാറക്കല്ലുകൾ ഇളകിനിൽക്കുന്നത്. കഴിഞ്ഞ ദിവസം ഈ പാറക്കല്ലുകൾ ഗുഹാമുഖത്ത് അടർന്നുവീണിരുന്നു. അപകടസമയത്ത് ഇവിടെ ആരും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു.
തുരങ്കപ്പാതയുടെ പടിഞ്ഞാറുഭാഗത്തും സമാനമായ അപകടാവസ്ഥയിലാണ് ഏതുസമയവും താഴേക്കു പതിക്കാമെന്ന നിലയിൽ പാറകൾ ഇളകിനിൽക്കുന്നത്. ഇതു സംബന്ധിച്ച് ദീപിക ഒട്ടേറെത്തവണ വാർത്ത നൽകിയിരുന്നു.
കുതിരാൻ ക്ഷേത്രം വഴിയുള്ള നിലവിലുള്ള റോഡ് നിലനിർത്താൻ നടപടി സ്വീകരിക്കുമെന്നും കളക്ടർ ഉറപ്പുനൽകിയതായി ഇതിനായി കുതിരാനിൽ പ്രദേശവാസികൾ നടത്തുന്ന സമരത്തിന്റെ ഭാരവാഹിയായ ലിജോ ഓടക്കൽ പറഞ്ഞു. തുരങ്കപ്പാതയിൽ ബസ് സ്റ്റോപ്പ് അനുവദിക്കാൻ ബുദ്ധിമുട്ടാണെന്നും കളക്ടർ അറിയിച്ചു.ഇന്നലെ വൈകുന്നേരം ആറോടെയാണ് കളക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കുതിരാനിലെത്തി പരിശോധന നടത്തിയത്. മൂന്നു മണിക്കൂറോളം സംഘം സ്ഥലത്തുണ്ടായിരുന്നു.
കുതിരാൻ തുരങ്കം: പാറക്കൂട്ടങ്ങൾ പൊട്ടിച്ചുനീക്കാൻ നിർദേശം
01:47 AM Mar 04, 2018 | Deepika.com