സോചി: ഇന്ത്യൻ സർക്കാർ പൗരന്മാരുടെ താത്പര്യങ്ങൾക്കായി സ്വതന്ത്രമായി പ്രവർത്തിക്കുകയാണെന്നും മോസ്കോയ്ക്കും ന്യൂഡൽഹിക്കുമിടയിൽ വിള്ളലുണ്ടാക്കാനുള്ള പാശ്ചാത്യരാജ്യങ്ങളുടെ ശ്രമങ്ങൾ അർഥശൂന്യമാണെന്നും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ.
തങ്ങളുടെ കുത്തകയോട് യോജിക്കാത്ത എല്ലാവരിൽ നിന്നും ഒരു ശത്രുവിനെ സൃഷ്ടിക്കാനാണ് പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുന്നത്, എല്ലാവരും അപകടത്തിലാണ് - ഇന്ത്യ പോലും, എന്നാൽ ഇന്ത്യൻ നേതൃത്വം അവരുടെ രാജ്യത്തിന്റെ താത്പര്യങ്ങളിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നുവെന്നും പുടിൻ സോചിയിലെ റഷ്യൻ ബ്ലാക്ക്സീ റിസോർട്ടിൽ നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞു.
റഷ്യയിൽ നിന്ന് ഇന്ത്യയെ അകറ്റാനുള്ള ശ്രമങ്ങൾ അർഥശൂന്യമാണെന്നും ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാശ്ചാത്യ രാജ്യങ്ങൾ രാജ്യത്തിന് മേൽ ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം വിലക്കിഴിവുള്ള റഷ്യൻ എണ്ണ വാങ്ങിയതിന് ഇന്ത്യൻ റിഫൈനർമാർ വിമർശനങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് പുടിന്റെ പരാമർശം. കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് യുഎസും യൂറോപ്യൻ യൂണിയനും നിർത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെയും പുടിൻ പ്രശംസിച്ചു. "ഇന്ത്യയിൽ 1.5 ബില്യണിലധികം ജനസംഖ്യയുണ്ട്, സാമ്പത്തിക വളർച്ചയുടെ ഏഴു ശതമാനത്തിലധികം. അതൊരു ശക്തമായ രാജ്യമാണ്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ അത് കൂടുതൽ ശക്തിയോടെ വളരുകയാണ്..'- പുടിൻ പറഞ്ഞു.
ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ഇന്ത്യക്കാർ തങ്ങളുടെ മുദ്ര പതിപ്പിക്കുന്നതിനാൽ റഷ്യയെപ്പോലെ ഇന്ത്യയ്ക്കും അതിർത്തികളില്ലെന്നും അദ്ദേഹം പറഞ്ഞു.
2022 ഫെബ്രുവരിയിൽ യുക്രെയ്നെതിരെ സമ്പൂർണ ആക്രമണം ആരംഭിച്ചതിന് ശേഷം പുടിൻ അപൂർവമായി മാത്രമേ റഷ്യ വിട്ടിട്ടുള്ളൂ. അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് സമ്മേളനവും ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയും അദ്ദേഹം ഒഴിവാക്കിയിരുന്നു.
ഒരു രാഷ്ട്രീയ പ്രദർശനം നടത്താൻ ആഗ്രഹിക്കാത്തതിനാലാണ് താൻ സമ്മേളനങ്ങൾ ഒഴിവാക്കിയതെന്നാണ് കാരണങ്ങൾ വിശദീകരിച്ച് പുടിൻ പറഞ്ഞത്.
റഷ്യയിൽ നിന്ന് ഇന്ത്യയെ അകറ്റാനുള്ള ശ്രമങ്ങൾ അർഥശൂന്യം: പടിഞ്ഞാറിന് പുടിന്റെ മുന്നറിയിപ്പ്
01:35 PM Oct 06, 2023 | Deepika.com