കൊച്ചി: അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവിനെ ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ ഇടപെടുന്നു. പരിഷ്കൃത സമൂഹത്തിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ഇടപെണമെന്നാവശ്യപ്പെട്ട് ജസ്റ്റീസ് കെ. സുരേന്ദ്ര മോഹൻ നൽകിയ കത്ത് കണക്കിലെടുത്ത് വിഷയം പൊതുതാല്പര്യ ഹർജിയായി സ്വമേധയാ പരിഗണിക്കാൻ ചീഫ് ജസ്റ്റീസ് നിർദേശിച്ചു.
ഭക്ഷണം മോഷ്ടിച്ചത് സത്യമെങ്കിൽ ആദിവാസി സമൂഹത്തിന്റെ ദാരിദ്ര്യനിർമാർജനത്തിനായി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ഫലം കാണുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്ന് കത്തിൽ പറയുന്നു. ആദിവാസി ക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതികളുടെ നടത്തിപ്പ് അവർക്ക് ഗുണം ലഭിക്കുന്ന തരത്തിൽ ഉടച്ചു വാർക്കണം.
മറ്റുള്ളവർ ആദിവാസി സമൂഹത്തെ എങ്ങനെ കാണുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണ് ഈ സംഭവം. മുന്പ് ജോലി നോക്കിയിരുന്ന മധുവിന് അതുപേക്ഷിച്ച് ഭയന്ന് തിരിച്ചു പോരേണ്ടി വന്നു. ആദിവാസി സമൂഹത്തിനെതിരായ അതിക്രമം തടയാൻ നടപടി വേണം. മധുവിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെന്ന് പറയുന്നു. ഇതു ശരിയാണെങ്കിൽ കുറ്റകൃത്യത്തിന്റെ ഗൗരവം വർധിക്കുന്നു.
ആൾക്കൂട്ടം നിയമം കൈയിലെടുത്ത സംഭവം ഗൗരവത്തോടെ കാണേണ്ടതുണ്ട്. നിയമപാലകരുടെ ഭാഗത്തും വീഴ്ചയുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണം.
യുവാവിനെ അടിച്ചു കൊന്ന സംഭവം സമൂഹത്തിലെ മൂല്യച്യുതിക്ക് ഉദാഹരണമാണെന്നും കോടതി ഇടപെട്ട് തിരുത്തൽ നടപടികൾ നിർദേശിക്കേണ്ടത് അനിവാര്യമാണെന്നും ജസ്റ്റീസ് സുരേന്ദ്ര മോഹന്റെ കത്തിൽ പറയുന്നു.
ഫലപ്രദമായ അന്വേഷണവും പ്രോസിക്യൂഷനും ഈ കേസിൽ അനിവാര്യമാണെന്നാണ് കത്തിൽ പറയുന്നത്. ഈ കത്തിന്റെ അടിസ്ഥാനത്തിൽ വിഷയം പൊതുതാല്പര്യ ഹർജിയായി പരിഗണിക്കുന്നതിന് സമർപ്പിക്കാൻ ചീഫ് ജസ്റ്റീസ് രജിസ്ട്രിക്ക് നിർദേശം നൽകുകയായിരുന്നു.
മധുവിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവം; ഹൈക്കോടതി ഇടപെടുന്നു
12:55 AM Feb 28, 2018 | Deepika.com