കൊച്ചി: മതസ്പർധ പരത്തുന്ന പുസ്തകം പീസ് ഇന്റർനാഷണൽ സ്കൂളിൽ പഠിപ്പിച്ചതുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ ഏഴാം പ്രതി എം.എം. അക്ബറിനെ അഞ്ചു ദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഒരു ദിവസത്തെ പ്രാരംഭ ചോദ്യം ചെയ്യലിനുശേഷം എറണാകുളം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്പത്) മുന്പാകെ ഹാജരാക്കിയപ്പോഴാണു വീണ്ടും ചോദ്യം ചെയ്യലിനായി കോടതി കസ്റ്റഡിയിൽ വിട്ടത്.
സ്കൂളിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുന്നതിനും, നിരോധിത സംഘടനകളുമായി ബന്ധമുണ്ടോയെന്നു പരിശോധിക്കുന്നതിനും, സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പീസ് സ്കൂളുകൾ പ്രവർത്തിക്കുന്നതിനാൽ കൂടുതൽ അന്വേഷണം നടത്തുന്നതിനുമായി ഏഴു ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാൽ അഞ്ചു ദിവസമാണ് കോടതി അനുവദിച്ചത്.
അതേസമയം, അക്ബറിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ(ഐബി)യും ചോദ്യം ചെയ്തു.
പുസ്തകം മുഴുവനായി വായിച്ചു നോക്കിയില്ലെന്നും ചില പാഠഭാഗങ്ങൾ വായിച്ചതിൽ മതവിദ്വേഷം വളർത്തുന്ന കാര്യങ്ങൾ ഉള്ളതായി തോന്നിയില്ലെന്നുമാണ് അക്ബർ പോലീസിനു നൽകിയ മൊഴി. എന്നാൽ, പാഠഭാഗങ്ങളിൽ ഇത്തരം ഭാഗങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ അതു നീക്കം ചെയ്യാൻ നടപടിയെടുത്തു.
കഴിഞ്ഞ രണ്ടു വർഷമായി മതപ്രഭാഷണവുമായി ബന്ധപ്പെട്ടു അബുദാബി, ഖത്തർ, ഇന്തോനേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിലായിരുന്നെന്നും അക്ബർ മൊഴി നൽകിയിട്ടുണ്ട്.
കൂടുതൽ ചോദ്യം ചെയ്ത ശേഷം മാത്രമേ മറ്റു കാര്യങ്ങൾ പറയാനാകുവെന്നും കൊച്ചി അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജി പറഞ്ഞു.
കേരള പോലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ ഹൈദരാബാദ് വിമാനത്താവളത്തിൽ തടഞ്ഞുവച്ച എം.എം. അക്ബറിനെ ഞായറാഴ്ച രാത്രിയാണ് കൊച്ചിയിലെത്തിച്ചത്.
എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2016 ഒക്ടോബറിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
മതസ്പർധ വളർത്തിയെന്ന കേസ്; എം.എം. അക്ബർ പോലീസ് കസ്റ്റഡിയിൽ
12:48 AM Feb 27, 2018 | Deepika.com