മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ റിമാൻഡുചെയ്തു. ഇന്നലെ ഉച്ചയോടെയാണ് അഗളിയിൽനിന്ന് പ്രതികളെ മണ്ണാർക്കാട് കോടതിയിലെത്തിച്ചത്. പോലീസിന്റെ കനത്ത സുരക്ഷയിലാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്. പട്ടികജാതി പ്രത്യേക കോടതി ജഡ്ജി അവധിയായതിനാൽ മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റാണു പ്രതികളെ റിമാൻഡ് ചെയ്തത്.
റിമാൻഡിലായവർ : 1. അഗളി താവളം മേച്ചേരിയിൽ ഹുസൈൻ, 2. മുക്കാലി സ്വദേശികളായ മരയ്ക്കാർ, 3. ഷംസുദ്ദീൻ, 4. രാധാകൃഷ്ണൻ, 5. സിദ്ദീഖ്, 6. ഉബൈദ്, 7. നജീബ്, 8. ജെയ്ജു മോൻ, 9. അനീഷ്, 10. അബൂബക്കർ, 11. അബ്ദുൾ കരീം, 12. സജീവ്, 13. സതീഷ്, 14. ഹരീഷ്, 15. ബിജു, 16. മുനീർ എന്നിവർക്കെതിരെയാണു കേസെടുത്തത്.
റിമാൻഡിലായ പ്രതികളെ പാലക്കാട് ജയിലിലെത്തിച്ചു. മാർച്ച് ഒമ്പതു വരെയാണു റിമാൻഡ് കാലാവധി. ഐജി എം.ആർ. അജിത്കുമാറിന്റെ നേതൃത്വത്തിൽ അഗളി ഡി വൈഎസ്പി സുബ്രഹ്മണ്യനാണ് അന്വേഷണ ചുമതല. വിശദമായ ചോദ്യം ചെയ്യലിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്നു പോലീസ് കോടതിയെ സമീപിക്കുമെന്നാണു സൂചന. മധുവിന്റെ മരണവുമായി ബന്ധപ്പെട്ട പ്രതികളെ മുഴുവൻ അറസ്റ്റ്ചെയ്യണമെന്നാവശ്യപ്പെട്ട് അട്ടപ്പാടിയിൽ ആദിവാസികൂട്ടായ്മകൾ ശക്തമായ സമരരംഗത്തായിരുന്നു. തുടർന്നു ശനിയാഴ്ചയാണു മുഴുവൻ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ചയാണു മുക്കാലി കുടുകുമണ്ണ ഉൗരിലെ മല്ലി-മല്ലൻ ദമ്പതികളുടെ മകൻ മധുവി(27)നെ ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം കാട്ടിൽനിന്നു പിടികൂടി കെട്ടിയിട്ടു മർദിച്ചത്. തുടർന്ന് പോലീസ് ജീപ്പിൽ കൊണ്ടുംപോകുംവഴി മധു മരിക്കുകയായിരുന്നു. തലയ്ക്കും വാരിയെല്ലുകൾക്കുമേറ്റ ക്ഷതവും മുറിവുമാണ് മധുവിന്റെ മരണത്തിനു കാരണമായതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ-സാമൂഹിക മേഖലകളിൽനിന്നുള്ളവരെല്ലാം അട്ടപ്പാടിയിലെത്തിയിരുന്നു. സമരം ശക്തമാക്കിയതോടെയാണ് മുഴുവൻപ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
മധുവിന്റെ മരണം: പ്രതികൾ റിമാൻഡിൽ
02:06 AM Feb 26, 2018 | Deepika.com