തിരുവനന്തപുരം: സംസ്ഥാനത്തെ നാലു സർവകലാശാലകളിൽ വൈസ്ചാൻസലർ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നു. മഹാത്മാഗാന്ധി, കേരള, ടെക്നിക്കൽ, മലയാളം സർവകലാശാലകളിലെ വൈസ് ചാൻസലർ പദവികളാണ് ഒഴിഞ്ഞുകിടക്കുന്നത്.
തിരുവനന്തപുരം ആസ്ഥാനമായുള്ള സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചു രാജിവച്ചു പടിയിറങ്ങിയിട്ട് രണ്ടു മാസമായി. നൂറ്റമ്പതിലധികം എൻജിനിയറിംഗ് കോളജുകളാണു സാങ്കേതിക സർവകലാശാലയ്ക്കു കീഴിലുള്ളത്. വിസി ഇല്ലാതായതു സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസിനാണ് സാങ്കേതിക സർവകലാശാല വി സിയുടെ ചുമതല താത്കാലികമായി നല്കിയിരിക്കുന്നത്.
യോഗ്യതാ വിവാദത്തെത്തുടർന്ന് എംജി സർവകലാശാലാ വിസിക്കു പദവി ഒഴിയേണ്ടിവന്നതോടെ അവിടെയും വൈസ് ചാൻസലർ ഇല്ലാതായി. സർവകലാശാലയിലെ മുതിർന്ന പ്രഫസറായ ഡോ. സാബു തോമസിനാണു ചുമതല നല്കിയിരിക്കുന്നത്. കേരള സർവകലാശാലാ വൈസ് ചാൻസലറുടെ കാലാവധി അവസാനിച്ചതിനാൽ കണ്ണൂർ സർവകലാശാലാ വിസി ഡോ. ഗോപിനാഥ് രവീന്ദ്രനാണു ചുമതല നല്കിയിരിക്കുന്നത്. രണ്ടു സർവകലാശാലകളുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകേണ്ട ഉത്തരവാദിത്വമാണ് കണ്ണൂർ വിസിക്കുള്ളത്.
മലയാളം സർവകലാശാലാ വിസി പദവിയും ഇപ്പോൾ ഒഴിഞ്ഞുകിടക്കുകയാണ്. ഡോ. ഉഷാ ടൈറ്റസിനാണ് ഈ സർവകലാശാലാ വിസിയുടെ ചുമതല നല്കിയിരിക്കുന്നത്.
തോമസ് വർഗീസ്
സംസ്ഥാനത്തെ നാലു സർവകലാശാലകൾക്കു നാഥനില്ല
01:50 AM Feb 26, 2018 | Deepika.com