അഗളി: ഭക്ഷണത്തിനുവേണ്ടി പരതിയ ആദിവാസി യുവാവിനെ മർദിച്ചുകൊലപ്പെടുത്തിയ സംഭവം സംസ്ഥാനത്തിനുതന്നെ അപമാനമായതായി മന്ത്രി എ.കെ. ബാലൻ. മുക്കാലി ചിണ്ടക്കി ഉൗരിലെത്തി മധുവിന്റെ അമ്മ മല്ലിയെയും സഹോദരികളെ യും ആശ്വസിപ്പിച്ചശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
മധുവിന്റെ കുടുംബത്തിനു 18.25 ലക്ഷം രൂപ ധനസഹായം നൽകുമെന്നു മന്ത്രി അറിയിച്ചു. പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ഫണ്ടിൽനിന്നും 8.25 ലക്ഷം പട്ടികജാതി-പട്ടികവർഗ വികസന ഫണ്ടിൽനിന്നുമാണു നൽകുക. ആദ്യഘട്ടമായി നാലേകാൽ ലക്ഷം രൂപയുടെ ചെക്ക് മന്ത്രി മധുവിന്റെ അമ്മ മല്ലിക്കു കൈമാറി. കുടുംബത്തെ സർക്കാർ സംരക്ഷിക്കുമെന്നും സഹോദരിമാർക്കു ജോലി നൽകുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
സംഭവത്തിൽ വനംവകുപ്പിന്റെ പങ്കിനെക്കുറിച്ചു മജിസ്റ്റീരിയൽ അന്വേഷണം നടത്തും. മുക്കാലി ഫോറസ്റ്റ് ഓഫീസിൽ വനം ഉദ്യോഗസ്ഥരെക്കണ്ടു മന്ത്രി വിവരങ്ങൾ ആരാഞ്ഞു. 48 മണിക്കൂറിനുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതു പോലീസിന്റെ വിജയമാണ്. പ്രതികൾക്കെതിരെയുള്ള കുറ്റപത്രം എത്രയും വേഗം പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി പരമാവധി ശിക്ഷ വാങ്ങി നൽകും.
കേരളത്തിലെ ദളിത്, ആദിവാസി വിഭാഗങ്ങൾക്കുനേരേ നടത്തുന്ന അതിക്രമങ്ങൾക്കും കൈയേറ്റങ്ങൾക്കും ഇതു മുന്നറിയിപ്പാകണം. കമ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കാത്ത ഉൗരുകളിൽ അവ പുനരാരംഭിക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ കളക്ടർ ഡോ. പി. സുരേഷ് ബാബു, സബ് കളക്ടർ ജെറാമിക് ജോർജ്, സൈലന്റ് വാലി ഡിഎഫ്ഒ, മണ്ണാർക്കാട് ഡിഎഫ്ഒ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ അനുഗമിച്ചു.
കേരളം തലകുനിക്കുന്നു: എ.കെ. ബാലൻ
01:50 AM Feb 26, 2018 | Deepika.com