കൊച്ചി: മതവിദ്വേഷം വളർത്തുന്ന പാഠപുസ്തകങ്ങൾ പഠിപ്പിച്ചതിന്റെ പേരിൽ അന്വേഷണം നേരിടുന്ന പീസ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ ചെയർമാൻ പരപ്പനങ്ങാടി മേലേവീട്ടിൽ മുഹമ്മദ് അക്ബർ (എം.എം. അക്ബർ- 50) ഹൈദരാബാദിൽ പിടിയിലായി.
ഇന്തോനേഷ്യയിൽനിന്നു ദോഹയിലേക്കുള്ള യാത്രാമധ്യേ ഹൈദരാബാദ് വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണു ഹൈദരാബാദ് എമിഗ്രേഷൻ വിഭാഗം പിടികൂടിയത്. തുടർന്ന് കേരള പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി വിമാനമാർഗം കൊച്ചിയിലെത്തിച്ച ശേഷം അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ അക്ബറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ഫൗണ്ടേഷന്റെ കീഴിലുള്ള കൊച്ചിയിലെ പീസ് ഇന്റർനാഷണൽ സ്കൂളിൽ മതസ്പർധ വളർത്തുന്ന പുസ്തകങ്ങൾ കുട്ടികളെ പഠിപ്പിച്ചെന്ന കേസിൽ എം.എം. അക്ബറിനെതിരേ കേരള പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ഭയന്ന് കഴിഞ്ഞ ഒരു വർഷമായി ദോഹ, ഖത്തർ എന്നിവിടങ്ങളിൽ താമസിക്കുകയായിരുന്നു ഇയാൾ. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
മതസ്പർധ വളർത്തുന്ന പുസ്തകങ്ങൾ പഠിപ്പിച്ചുവെന്ന പരാതിയെത്തുടർന്ന് എറണാകുളത്തെ പീസ് ഇന്റർനാഷണൽ സ്കൂൾ പൂട്ടാൻ സർക്കാർ 2018 ജനുവരിയിൽ ഉത്തരവിട്ടിരുന്നു. എൻസിഇആർടി, സിബിഎസ്ഇ, എസ്ഇആർടി എന്നിവ നിർദേശിക്കുന്ന പാഠപുസ്തകങ്ങളല്ല ഇവിടെ പഠിപ്പിച്ചിരുന്നത്. പാഠപുസ്തകങ്ങളിൽ ദേശവിരുദ്ധവും മതസ്പർധ വളർത്തുന്നതുമായ പാഠഭാഗങ്ങൾ ഉണ്ടെന്നു ജില്ലാ വിദ്യാഭ്യാസ ഓഫീസർ 2016ൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയുമുണ്ടായി. തുടർന്ന് പാലാരിവട്ടം പോലീസ് കേസെടുത്ത് സ്കൂൾ എംഡികൂടിയായ എം.എം. അക്ബറിനെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തിയിരുന്നെങ്കിലും ഇയാൾ വിദേശത്തേക്കു കടക്കുകയായിരുന്നു. എറണാകുളംചക്കരപ്പറന്പിലുള്ള പീസ് സ്കൂളിന്റെ മൂന്ന് മാനേജിംഗ് ട്രസ്റ്റികൾ, അഡ്മിനിസ്ട്രേറ്റർ, പ്രിൻസിപ്പൽ എന്നിവർക്കെതിരേയും കേസെടുത്തിരുന്നു.
പുസ്തകത്തിന്റെ പ്രസാധകരായ മുംബൈയിലെ ബൂർജ് റിയലൈസേഷന്റെ ജീവനക്കാരായ നവി മുംബൈ സ്വദേശികളായ സൃഷ്ടി ഹോംസിൽ ദാവൂദ് വെയ്ത്, സമീദ് അഹമ്മദ് ഷെയ്ക് (31), സഹിൽ ഹമീദ് സെയ്ദ് (28) എന്നിവരെ കൊച്ചി പോലീസ് 2016 ഡിസംബർ രണ്ടിന് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം നോർത്ത് എസ്ഐ വിബിൻദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്ബറിനെ ഹൈദരാബാദിൽനിന്നു കൊച്ചിയിലെത്തിച്ചത്.
പീസ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ ചെയർമാൻ ഹൈദരാബാദിൽ പിടിയിൽ
01:50 AM Feb 26, 2018 | Deepika.com