തൃശൂർ: വിഭാഗീയതയുടെ കേന്ദ്രം ഇല്ലാതായെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജില്ലകളിൽ വിഭാഗീയതയ്ക്ക് 1991നു ശേഷം ഉണ്ടായിരുന്ന കേന്ദ്രം ഇല്ലാതായി. വി.എസ്. അച്യുതാനന്ദനെ പേരെടുത്തു പരാമർശിക്കാതെ കോടിയേരി അഭിപ്രായപ്പെട്ടു.
വിഭാഗീയതയുടെ ‘കേന്ദ്രം’ പോളിറ്റ് ബ്യൂറോയ്ക്കു കത്തെഴുതുന്നുണ്ടല്ലോയെന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ആർക്കും എഴുതാമെന്നായിരുന്നു ഉത്തരം. പാർട്ടി പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും എഴുതാം. അതിനു നിരോധനമില്ല. ഇപ്പോൾ സിപിഎമ്മിന് ഒരു ശബ്ദം മാത്രമേയുള്ളൂ. വ്യത്യസ്ത ശബ്ദങ്ങൾ ഇല്ലെന്നതു പ്രധാന ശക്തിയാണ്, ഉൗർജമാണ്. ഏതെങ്കിലും ഒരു നേതാവിന്റെ പിറകിലല്ല, ജനങ്ങൾ അണിനിരക്കുന്നത്. പാർട്ടിയുടെ കീഴിലാണ്. കൂട്ടായ നേതൃത്വത്തിന്റെ കീഴിലാണ് ഈ നേട്ടം കൈവരിച്ചത്. ഇപ്പോഴുള്ള അംഗങ്ങൾ 1989 നുശേഷം പാർട്ടിയിൽ ചേർന്നവരാണ്. ഇവർക്ക് പാർട്ടിയെ കേഡർ പാർട്ടിയാക്കി മാറ്റാനുള്ള ശക്തിയുണ്ടെന്നു കോടിയേരി പറഞ്ഞു.
മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടെന്ന മാധ്യമ വാർത്തയും യെച്ചൂരി പ്രസംഗിച്ചെന്ന വാർത്തയും തെറ്റാണ്. മാധ്യമങ്ങൾക്കു തെറ്റായ വിവരങ്ങൾ നൽകി ആരോ കബളിപ്പിക്കുന്നുണ്ട്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കാൻ മന്ത്രിമാർ ശ്രദ്ധിക്കണമെന്നും സമ്മേളനം നിർദേശിച്ചിട്ടുണ്ട്. രണ്ടാം തവണയും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മുന്നിലുള്ള വെല്ലുവിളി എന്താണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി ഇങ്ങനെ: ""കേരളത്തിലെ 50 ശതമാനം ജനങ്ങളുടെ പിന്തുണ നേടണം. സിപിഎമ്മിന്റെ സ്വാധീനം ഇരട്ടിയാക്കണം. തുടർഭരണം ഉറപ്പാക്കാൻ ഇത് ആവശ്യമാണ്''.
വിഭാഗീയതയുടെ ‘കേന്ദ്രം’ ഇല്ലാതായി, സിപിഎമ്മിന് ഇനി ഒരു ശബ്ദം
01:50 AM Feb 26, 2018 | Deepika.com