കൊച്ചി: അവർ 150 പേരും ഒരുമിച്ചു ചൂളമടിച്ചു കറക്കി വീഴ്ത്തിയത് ഏഷ്യാ ബുക്സ് ഓഫ് റിക്കാർഡ്സും ഇന്ത്യാ ബുക്സ് ഓഫ് റിക്കാർഡ്സും. ഇന്ത്യൻ വിസിലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഇന്നലെ എറണാകുളം ടൗണ്ഹാളിൽ റിക്കാർഡ് ലക്ഷ്യമിട്ടു ചൂളമടിച്ചു പാട്ടുപാടി 150 പേർ പ്രകടനം നടത്തിയത്. സാരെ ജഹാംസെ അച്ഛാ, ഹം ഹോംഗെ കാമിയാബ് എന്നീ ഗാനങ്ങളാണ് എല്ലാവരുമൊരുമിച്ചു ചൂളമടിച്ചു പാടിയത്.
ചൂളമടിക്കാനെത്തിയവരിൽ 75 പേർ മലയാളികളായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം പ്രായഭേദമന്യേ ചൂളമടിച്ച് ഒന്നിച്ചു കൂടിയ ഇവരിൽ ഡോക്ടർമാരും എൻജിനിയർമാരും അധ്യാപകരും പോലീസുകാരുമെല്ലാം ഉണ്ടായിരുന്നു. ഏഴു വയസുകാരൻ മികുൽ മധുവും മുംബൈ സ്വദേശിയായ 71കാരൻ ചന്ദ്രകാന്ത് ഠാക്കൂറും പരിപാടിയുടെ മുഖ്യ ആകർഷണമായി.
ഏഷ്യാ ബുക്സ് ഓഫ് റിക്കാർഡ്സിനെ പ്രതിനിധീകരിച്ച് അശോക് കുമാർ ശർമയും ഇന്ത്യാ ബുക്സ് ഓഫ് റിക്കാർഡ്സിനെ പ്രതിനിധീകരിച്ച് രാധ ശർമയുമാണു പ്രകടനം നിരീക്ഷിക്കാനെത്തിയത്. പങ്കെടുത്തവർക്ക് ഏഷ്യാ ബുക്സ് ഓഫ് റിക്കാർഡ്സും ഇന്ത്യാ ബുക്സ് ഓഫ് റിക്കാർഡ്സും സർട്ടിഫിക്കറ്റുകൾ കൈമാറി. വിധികർത്താക്കൾ പ്രകടനത്തെ ലിംകാ ബുക്സ് ഓഫ് റിക്കാർഡ്സിലേക്കും നിർദേശിച്ചിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമാണ് തുടർനടപടികളെന്നു കേരളത്തിൽനിന്നുള്ള പ്രതിനിധി ജ്യോതി ആർ. കമ്മത്ത് അറിയിച്ചു.
2004ലാണ് മുംബൈ സ്വദേശി ഋഗ്വേദ് ദേശ് പാണ്ഡെ ഇന്ത്യൻ വിസിലേഴ്സ് അസോസിയേഷൻ രൂപവത്കരിക്കുന്നത്. തുടർന്ന് 2008ൽ ഇന്ത്യൻ വിസിലേഴ്സ് അസോസിയേഷന്റെ 48 അംഗങ്ങൾ പങ്കെടുത്ത പരിപാടി ലിംക ബുക്സ് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയിരുന്നു. ഈയിനത്തിൽ നിലവിലെ ഗിന്നസ് റിക്കാർഡ് 840 പേർ പങ്കെടുത്ത പരിപാടിയാണ്.
ഇനി ചൂളമടിച്ചു കറങ്ങി നടക്കും ഏഷ്യൻ റിക്കാർഡ്!
01:28 AM Feb 26, 2018 | Deepika.com