തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റ പരിഗണനയിലുള്ള ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ സംശയാസ്പദവും ജനവിരുദ്ധവുമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഡോ. രവി വാങ്കേദ്കർ. ബില്ലിനെതിരേ ഐഎംഎ നടത്തുന്ന ഭാരതയാത്രയുടെ ഭാഗമായി തിരുവനന്തപുരത്തെത്തിയതായിരുന്നു അദ്ദേഹം.
മെഡിക്കൽ കമ്മീഷൻ ബില്ലിലെ വ്യവസ്ഥകൾ രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർക്കുന്നതാണ്. രാജ്യത്ത് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കാനേ ബിൽ ഉപകരിക്കൂ. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും ചികിത്സയുടെയും ചെലവ് ക്രമാതീതമായി ഉയരും. ബ്രിഡ്ജ് കോഴ്സ് വഴി വ്യാജവൈദ്യന്മാരെ സൃഷ്ടിക്കുകയും മെഡിക്കൽ വിദ്യാഭ്യാസ നിലവാരം ഇടിച്ചുതാഴ്ത്തുകയും ചെയ്യും. മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് ലൈസൻസ് പരീക്ഷ നടപ്പിലാക്കണമെന്ന നിർദേശം കച്ചവട താത്പര്യങ്ങൾ മുൻനിർത്തിയാണ്.
സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരായി നടക്കുന്ന അക്രമങ്ങളിൽ ശക്തമായി നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്ര മെഡികെയർ ആക്ടിന് രൂപം നല്കണമെന്നതാണ് ഐഎംഎയുടെ ആവശ്യം. എല്ലാ ജില്ലകളിലും മെഡിക്കൽ കോളജുകൾ തുടങ്ങി മെഡിക്കൽ സീറ്റുകൾ വർധിപ്പിക്കുകയും ഗ്രാമീണ മേഖലയിൽ ചികിത്സയുടെ ഗുണനിലവാരം ഉയർത്തുകയുമാണ് വേണ്ടത്.
കന്യാകുമാരിയിൽനിന്ന് ഇന്നലെ ആരംഭിച്ച ഐഎംഎ ഭാരത യാത്ര അടുത്തമാസം 25ന് കാഷ്മീരിൽ സമാപിക്കും. യാത്രയുടെ സമാപനം കുറിച്ച് മാർച്ച് 25ന് ഡൽഹിയിൽ ഡോക്ടേഴ്സ് മഹാപഞ്ചായത്ത് എന്ന പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. ഉമ്മർ, സെക്രട്ടറി ഡോ.എൻ. സുൽഫി തുടങ്ങിയവരും പങ്കെടുത്തു.
ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ ജനവിരുദ്ധം: ഐഎംഎ
01:28 AM Feb 26, 2018 | Deepika.com